Crime

ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി മാറി ; 600 കിലോമീറ്റര്‍ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37 കാരിയായ യുവതിയെ തലക്കടിച്ച് കൊന്നയാള്‍ അറസ്റ്റില്‍

ജയ്പൂര്‍: ഫേസ്ബുക്ക് കാമുകനെ കാണാന്‍ 600 കിലോമീറ്റര്‍ കാറോടിച്ച് എത്തിയ 37 വയസ്സുള്ള യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റിലായി.

കൊല്ലപ്പെട്ട മുകേഷ് കുമാരി എന്ന യുവതി ജുന്‍ഝുനു ജില്ലയിലെ അങ്കണവാടി സൂപ്പര്‍വൈസറാണ്. ഏകദേശം പത്ത് വര്‍ഷം മുമ്പ് അവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് ബാര്‍മറിലെ സ്‌കൂള്‍ അധ്യാപകനായ മനാറാം എന്നയാളുമായി മുകേഷ് പരിചയത്തിലാകുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. മുകേഷ് പലപ്പോഴും ഏകദേശം 600 കിലോമീറ്റര്‍ കാറോടിച്ച് മനാറാമിനെ കാണാന്‍ പോകുമായിരുന്നു.

മുകേഷ് മനാറാമുമായി വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. മുകേഷ് ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞിരുന്നെങ്കിലും, മനാറാമിന്റെ വിവാഹമോചനക്കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മുകേഷ് വിവാഹത്തിനായി നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നത് ഇരുവരും തമ്മില്‍ വഴക്കുകള്‍ക്ക് കാരണമായിരുന്നെന്ന് പോലീസ് പറയുന്നു.
സെപ്റ്റംബര്‍ 10-ന് മുകേഷ് തന്റെ ആള്‍ട്ടോ കാറില്‍ വീണ്ടും ബാര്‍മറിലേക്ക് പോയി. ഗ്രാമീണരോട് വഴി ചോദിച്ച് മനാറാമിന്റെ വീട്ടിലെത്തി. അവിടെ വെച്ച് തന്റെ ബന്ധത്തെക്കുറിച്ച് അവര്‍ മനാറാമിന്റെ കുടുംബത്തെ അറിയിച്ചു, ഇത് മനാറാമിന് ദേഷ്യമുണ്ടാക്കി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ചു, പോലീസ് ഉദ്യോഗസ്ഥര്‍ ഇരുപക്ഷത്തോടും സംസാരിക്കുകയും വിഷയം സമാധാനപരമായി പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വൈകുന്നേരം വീണ്ടും സംസാരിക്കാമെന്ന് മനാറാം മുകേഷിനോട് പറഞ്ഞു.
എന്നാല്‍ വൈകുന്നേരം ഇരുവരും സംസാരിക്കുന്നതിനിടയില്‍ മനാറാം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുകേഷിന്റെ തലക്കടിച്ചെന്നും, അവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും പോലീസ് പറഞ്ഞു. ശേഷം മൃതദേഹം കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ വെച്ച്, അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വാഹനം റോഡില്‍ നിന്ന് തള്ളിയിട്ടു. അടുത്ത ദിവസം രാവിലെ മുകേഷിന്റെ മൃതദേഹം റോഡിനരികില്‍ കിടക്കുന്നുണ്ടെന്ന് പോലീസിനെ അറിയിക്കാന്‍ മനാറാം തന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ സംശയാസ്പദമായ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. മുകേഷിന്റെ മരണസമയത്ത് ഇരുവരുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേ സ്ഥലത്തായിരുന്നു. ചോദ്യം ചെയ്യലില്‍ മനാറാം കുറ്റം സമ്മതിച്ചു, തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുകേഷിന്റെ മൃതദേഹം ബാര്‍മര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button