വി.ഡി. സതീശൻ ഇനി കേരള മുഖ്യമന്ത്രി; പട നയിച്ചവൻ ഇനി നാടുഭരിക്കും
ന്യൂഡൽഹി: ഒടുവിൽ വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ കേരള മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ദീപ ദാസ് മുൻഷി ഡൽഹിയിൽ പ്രഖ്യാപനം നടത്തി.കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി പദവിക്കായി അവകാശവാദമുന്നയിച്ച് അവസാന നിമിഷം വരെ കടുംപിടുത്തം തുടർന്നത് പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പലതട്ടുകളിലായി വിവിധ സമയങ്ങളിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ആരെന്ന കാര്യത്തിൽ സമവായത്തിലെത്തിയത്. 10 വർഷത്തെ ഇടത് ഭരണത്തിന് വിരാമിട്ട് കേരളം ആരുടെ കൈകളിലേൽപ്പിക്കുമെന്നതിന് കക്ഷിരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നവരുൾപ്പെടെ കണ്ടത് വി.ഡി. സതീശനെയാണ്. അതാണ്, ഇപ്പോൾ യാഥാർഥ്യമായത്. പറവൂരിന്റെ മനസറിഞ്ഞ മനുഷ്യൻ ഇനി കേരളത്തിന്റെ മുഴുവൻ മനസാക്ഷി സൂക്ഷിപ്പുകാരനാവുകയാണ്. ഇത്തവണ 100 തികച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസമാണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടാണ് സതീശൻ വിസ്മയം തീർത്തത്. സതീശനൊഴികെ മറ്റ് നേതാക്കളാരും 100 എന്ന മാന്ത്രിക സഖ്യയിൽ വിശ്വാസമർപ്പിച്ചിരുന്നില്ല. ഫലം പുറത്തുവന്നപ്പോൾ കേരളമാകെ യു.ഡി.എഫ് തരംഗം. 102ലെത്തി നിൽക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് നാട് കണ്ടത്. കോൺഗ്രസിനകത്തും പുറത്തും ജനഹിതമറിഞ്ഞ സമീപനങ്ങൾ കൊണ്ട് സതീശൻ നിലപാടുകളുടെ രാജകുമാരനായി. 2021ൽ 41 സീറ്റിൽ തീർന്നെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തൃക്കാക്കര മുതൽ തദ്ദേശവും പിന്നാലെ 102 സീറ്റിന്‍റെ ആധികാരിക വിജയവുമായി കേരളവും കൈയടക്കി, മുന്നണിയുടെ അതിജീവനക്ഷമത അരക്കിട്ടുറപ്പിച്ച രാഷ്ട്രീയമുന്നേറ്റങ്ങളുടെ അമരത്ത് തലയെടുപ്പോടെ നിലയുറപ്പിച്ച് വി.ഡി. സതീശൻ. ഒരു ടേമിൽ ഇടതുമുന്നണിയെങ്കിൽ അടുത്തത് യു.ഡി.എഫ് എന്ന പരമ്പരാഗത രാഷ്ട്രീയ കീഴ്വഴക്കം അട്ടിമറിക്കഴപ്പെട്ടതിന്‍റെ ആഘാതത്തിൽ ആടിയുലഞ്ഞ മുന്നണി സംവിധാനങ്ങളുമായാണ് 99 സീറ്റിന്‍റെ മൃഗീയ ഭൂരിക്ഷവുമായി നിലയുറപ്പുക്കുന്ന ഇടതുസർക്കാറിനെ നേരിടാൻ ഇറങ്ങിപ്പുറപ്പെട്ടതെന്ന് മറന്നുപോകരുത്. തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്ന ഘടകകക്ഷികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതിനായിരുന്നു സതീശന്‍റെ ആദ്യ പരിഗണന. കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യാണ് മുന്നണിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയുടെ തുടക്കമായത്. ആ യാത്ര മുന്നണിയുടെ വിജയക്കുതിപ്പിന് നൽകിയ ആവേശം ചില്ലറയല്ലായിരുന്നു. എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്ലാറ്റ്ഫോമാക്കി ഐക്യജനാധിപത്യ മുന്നണിയെ മാറ്റി. ഒപ്പം ടീം യു.ഡി.എഫ് എന്ന് ആവർത്തിച്ച് പറഞ്ഞ് സ്പോട്സ്മാൻ സ്പിരിറ്റ് സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തുറന്ന സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച സതീശനെ കണ്ടു. ഫേസ്ബുക്കിൽ സംവാദമാകാമെന്നായിരുന്നു പിണറായിയുടെ മറുപടി. സതീശൻ വിട്ടില്ല. സ്ഥലവും സമയവും നിങ്ങൾ നിശ്ചയിക്കുവെന്ന് പറഞ്ഞ് പിന്നാലെ കൂടി. 1996 ലാണ് സതീശൻ ആദ്യമായി പറവൂരിൽ മത്സരിക്കാനെത്തുന്നത്. അന്നത്തെ തോൽവി വെറും 1016 വോട്ടിന്. തോറ്റിട്ടും പറവൂർ വിട്ടു പോയില്ല. 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്റെ പര്യായമായി. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരിൽ സതീശ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എം എൽ എമാരുടെ രാഷ്ട്രീയേതര സംഘത്തിൽ പ്രമുഖനായി. പൊതുസമ്മതൻ എന്ന ഖ്യാതി നേടിയാണ് സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഇനി പറഞ്ഞ വാക്ക് പാലിക്കാൻ വിശ്രമമില്ലാത്ത ദിനങ്ങളാണ് സതീശനെ കാത്തിരിക്കുന്നത്.





