സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം: പിണറായി വിജയൻ പ്രതിപക്ഷ നേതാവായെങ്കിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഇനി തിരിച്ചുവരില്ല
കണ്ണൂർ: സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പരാജയം മുൻകൂട്ടി അറിയിച്ചിട്ടും സ്ഥാനാർഥിയെ മാറ്റിയില്ലെന്നായിരുന്നു വിമർശനം. പി.കെ. ശ്യാമള ജനങ്ങൾക്കിടയിൽ സ്വീകാര്യത ഇല്ലാത്ത നേതാവാണ്. എം.വി. ഗോവിന്ദന്റെയും പി.കെ. ശ്യാമളയുടെയും ശൈലി ഒന്നാണെന്നും ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെതിരേയും കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്തയാൾ ജില്ല സെക്രട്ടറിയായതാണ് പാർട്ടിയുടെ പരാജയത്തിന് കാരണം. എം.വി. ഗോവിന്ദന്റെ അതേ ശൈലിയാണ് അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാർക്കും. ഇവരുടെ ഇടപെടൽ വോട്ട് കൂട്ടാനല്ല കുറക്കാനാണ് സഹായിച്ചത്. കണ്ണൂരിൽ നടന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവലിനെതിരെയും വിമർശനം ഉയർന്നു. പരിപാടിയുടെ സംഘാടനത്തിൽ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ വിമർശനം തുടരുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചുവരില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശവും തിരിച്ചടിയായി. കെ.കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്നും വിമർശനമുയർന്നു. കണ്ണൂർ ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്നും ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂൽ ബേബിയെന്നും കാസർകോട് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിൽ യോഗത്തിൽ വിമർശനമുയർന്നു. എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ചില അംഗങ്ങൾ നിലപാടെടുത്തു. കെ.കെ. ശൈലജയും പി. ജയരാജനും നേതൃത്വത്തിലേക്ക് വരണമെന്നും അംഗങ്ങൾ ആവശ്യമുയർത്തി.





