ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ; 1080 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്ത് ഇറങ്ങി. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും ഇന്ന് മുതൽ നൽകും. 1080 കോടി രൂപ അനുവദിച്ചാണ് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം, സാമൂഹ്യ ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാവില്ലെന്ന് മുഖ്യമ്രന്തി വി.ഡി സതീശൻ നിയമസഭയെ അറിയിച്ചു. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് തന്നെ പാലിക്കുമെന്നും മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന്മേലുള്ള പൊതുചർച്ചയിൽ നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അർഹരായ പലയാളുകളും പുറത്ത് നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടത്. ഗുണഭോക്താക്കളുടെ കാര്യത്തിൽ അവശ്യമായ പരിശോധന നടത്തും. ലോസ് ആഞ്ചലസിൽ ഉള്ളയാൾ വിളിച്ച് തനിക്ക് പെൻഷൻ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അർഹരായ ചിലർ പട്ടികക്ക് പുറത്തും അനർഹർ പട്ടികക്കകത്തുമുള്ളത് പരിശോധിക്കും’. മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.





