കള്ളാടി ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ  ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| വയനാട് മേപ്പാടിയിലെ കള്ളാടി മണ്ണിടിച്ചില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ  ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി സതീശന്‍. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി അന്‍മോല്‍ റായ്, ബിഹാര്‍ സ്വദേശിയായ സിവില്‍ ഫോര്‍മാന്‍ ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റര്‍ ചന്ദ്ര പാന്‍ പാല്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ദുരന്തത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം ദുരന്തത്തില്‍ രണ്ട് തരത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നിര്‍മാണ സ്ഥലത്ത് സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി നല്‍കുമ്പോള്‍ കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങളും നിബന്ധനകളും കമ്പനി പാലിച്ചോ എന്നതും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ അന്വേഷണങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ തുരങ്കപാത നിര്‍മാണം പുനരാരംഭിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വയനാട് തുരങ്ക പാതയുടെ പണികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിര്‍മാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയില്‍പ്പെട്ടു. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മതിലും ഇടിഞ്ഞുവീണിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button