ഫൽത്തയിൽ സി.പി.ഐ(എം) സ്ഥാനാർഥിയെ പരാജയപ്പെടുത്തി ബി.ജെ.പിക്ക് വൻ വിജയം; ദേബാങ്ഷു പാണ്ഡെക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം

കൊൽക്കത്ത: ഫൽത്ത നിയമസഭാ മണ്ഡലത്തിലെ റീപോളിങിൽ ബി.ജെ.പി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. സി.പി.ഐ(എം) സ്ഥാനാർഥി ശംഭു നാഥ് കുർമിയെ ഏകദേശം 1.09 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ ക്രമക്കേടുകളും അക്രമാരോപണങ്ങളും ഉയർന്നതിനെ തുടർന്നാണ് പുനർവോട്ടെടുപ്പ് നടന്നത്.തെരഞ്ഞെടുപ്പ് കമീഷൻ മേയ് 21-ന് വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിടുകയായിരുന്നു.വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ ബി.ജെ.പി വലിയ ലീഡ് നേടിയിരുന്നു. രാവിലെ 9.30-ഓടെ തന്നെ ദേബാങ്ഷു പാണ്ഡക്ക് ഏകദേശം 9,600 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. പിന്നീട് ഓരോ റൗണ്ടിലും ലീഡ് വർധിച്ച് ലക്ഷത്തിന് മുകളിലെത്തി. ഫൽത്ത മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ ദേബാങ്ഷു പാണ്ഡ, സി.പി.ഐ(എം) സ്ഥാനാർഥി ശംഭു നാഥ് കുർമി, കോൺഗ്രസ് സ്ഥാനാർഥി അബ്ദുർ റസാഖ് മൊല്ല എന്നിവരായിരുന്നു പ്രധാന മത്സരാർത്ഥികൾ.പുഷ്പ സിനിമയിലെ ശൈലിയിൽ പ്രചാരണം നടത്തി ശ്രദ്ധേയനായ ടി.എം.സി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ഔദ്യോഗിക സമയപരിധി കഴിഞ്ഞതിനാൽ ഇ.വി.എമ്മിൽ പേര് നിലനിന്നിരുന്നു.അതിനാൽ ചില വോട്ടുകൾ ലഭിച്ചു.ദേബാങ്ഷു പാണ്ഡെ -1,49,666 വോട്ടുകൾ,ശംഭു നാഥ് കുർമി – 40,645 വോട്ടുകൾ,അബ്ദുർ റസാഖ് മൊല്ല – 10,084 വോട്ടുകൾ, ജഹാംഗീർ ഖാൻ- 7,783 വോട്ടുകൾ എന്നിങ്ങനെയാണ് വോട്ട് നില. ഈ വിജയത്തോടെ പശ്ചിമ ബംഗാൾ നിയമസഭയിൽ ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം 208 ആയി ഉയർന്നു.




