കേരളത്തിൽ കളിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടക്കുന്നുവെന്ന് അർജന്റീന

ദുബൈ: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു. ദുബൈയില്‍ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിയാൻഡ്രോ.”കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ലോകകപ്പിന് മുന്‍പുതന്നെ കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും”- അദ്ദേഹം പറഞ്ഞു.റീജനൽ സ്പോൺസർഷിപ്പ് കരാറിലാണ് ലുലു ഗ്രൂപ്പിന്‍റെ ഭാഗമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും അർജന്‍റീന ഫുട്ബാൾ അസോസിയേഷനും തമ്മിൽ ഇന്ത്യയിലേയും മിഡിൽ ഈസ്റ്റിലേയും സ്പോൺസർഷിപ്പ് കരാറിർ ഒപ്പിട്ടത്. സ്റ്റോറുകളിലെ ആക്ടിവിറ്റികൾ, കോ ബ്രാൻഡ് കാമ്പയിൻ, ആരാധകരുടെ പരിപാടികൾ, ടീമിനെ ആരാധക പരിപാടികളുടെ ഭാഗമാക്കൽ എന്നിവയെല്ലാം കരാറിന്‍റെ ഭാഗമായി നടപ്പാക്കും.അതേസമയം ഒക്ടോബറില്‍ ലയണല്‍ മെസ്സിയും ടീമും കേരളത്തില്‍ കളിക്കാനെത്തുമെന്ന് ഈവര്‍ഷമാദ്യമാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ച് ആശയക്കുഴപ്പങ്ങളും വിവാദങ്ങളുമുണ്ടായി.
