ആയങ്കിയെ തൂഫാൻ പോലെ തൂക്കണം; തൂക്കി കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടത്: എം.വി ജയരാജൻ
കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം.വി ജയരാജൻ. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്നും, അതിനർത്ഥം തൂക്കിക്കൊല്ലുകയല്ല മറിച്ച് അയാളെ എവിടെയാണെങ്കിലും പിടികൂടുകയാണ് വേണ്ടതെന്നും ജയരാജൻ വ്യക്തമാക്കി. ഇതിനുള്ള കരുത്ത് ആഭ്യന്തര മന്ത്രി കാണിക്കണമെന്നും, പൊലീസിനെ ഉപയോഗിച്ച് പിടികൂടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ നിരന്തരം വെല്ലുവിളിച്ചു നടക്കുന്നത് ആശ്ചര്യകരമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ വഴിയുള്ള പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും ആശയപ്രചാരണങ്ങൾക്ക് കൊട്ടേഷൻ സംഘങ്ങളുടെയോ ക്രിമിനലുകളുടെയോ പിന്തുണ യാതൊരു കാരണവശാലും ആവശ്യമില്ലെന്ന് എം.വി ജയരാജൻ അസന്ദിഗ്ധമായി വ്യക്തമാക്കി. ഇത്തരം ആളുകളെ പിന്തുണയ്ക്കാൻ ആരെങ്കിലും തയ്യാറാകുന്നുണ്ടെങ്കിൽ, അവർ ക്രിമിനലുകളെയാണ് പിന്തുണക്കുന്നതെന്ന് മനസിലാക്കണമെന്നും അതിൽനിന്ന് അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്തും അർജുൻ ആയങ്കിയെ ജയരാജൻ തള്ളിപ്പറഞ്ഞിരുന്നു. എന്നിട്ടും ചില സിപിഎം അനുഭാവികൾ സൈബർ ഇടങ്ങളിൽ ആയങ്കിയെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ ഈ താക്കീത്.നിയമസംവിധാനത്തെ വെല്ലുവിളിക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പൊലീസിനെ വെല്ലുവിളിക്കുന്നതിനിടയിൽ ‘താൻ വളർന്ന പാർട്ടി വേറെയാണ്’ എന്ന് അർജുൻ ആയങ്കി പറഞ്ഞിരുന്നു. ഇത് ഒരിക്കലും സിപിഎമ്മിനെ ഉദ്ദേശിച്ചല്ലെന്നും, മറിച്ച് അദ്ദേഹം കൂടുതൽ ഇടപഴകുന്ന ‘കൊട്ടേഷൻ പാർട്ടിയെ’ കുറിച്ചാകാം ഉദ്ദേശിച്ചതെന്നും എം.വി ജയരാജൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉൾപ്പെടെയുള്ള ഔദ്യോഗിക നേതൃത്വം അർജുൻ ആയങ്കിയെ പൂർണമായും തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ആരും ഇത്തരക്കാരെ പിന്തുണക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി.അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റും പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അർജുൻ ആയങ്കിയെപ്പോലുള്ള ആളുകളെ വളർത്തിയെടുത്തത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന വ്യക്തിയാണെന്ന്, പി. ജയരാജന്റെ പേരെടുത്തു പറയാതെ അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. പാർട്ടി ഔദ്യോഗികമായി തള്ളിക്കളഞ്ഞപ്പോഴും ആയങ്കിക്ക് ലഭിക്കുന്ന സൈബർ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങളും ഈ വിമർശനങ്ങളിലൂടെ വീണ്ടും ചർച്ചയാവുകയാണ്.





