മൂന്ന് വയസുകാരന് വൈറ്റ് വൈന്‍ നല്കി, വിവാദം; പിന്നാലെ മാപ്പ് പറഞ്ഞ് എയർലൈന്‍

ഏപ്രില്‍ 24 -ന് ഹോങ്കോങില്‍ നിന്നും ലണ്ടനിലേക്ക് പറന്ന കാത്തി പസഫിക്ക് ഫ്ലൈറ്റിലെ യാത്രക്കാരനായ മൂന്ന് വയസുകാരന്, ഫ്ലൈറ്റ് അസിസ്റ്റന്റ് വൈറ്റ് വൈന്‍ നല്‍കിയെന്ന് അമ്മയുടെ പരാതി. ബിസിനസ് ക്ലാസിലെ യാത്രക്കാരനായ കുട്ടി ജനാലയ്ക്കരികിലും കുട്ടിയുടെ അച്ഛന് തൊട്ടടുത്ത സീറ്റിലും ഇരിക്കവെയാണ് സംഭവം. ചൈനീസ് സമൂഹ മാധ്യമമായ ‘റെഡ് നോട്ടി’ല്‍ കുട്ടിയുടെ അമ്മ, വോങ് ഇത് സംബന്ധിച്ച് കുറിപ്പെഴുതിയതോടെയാണ് സംഗതി പുറത്തായെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡിന്നറിന്റെ സമയത്ത് കുട്ടിക്ക് കോഴിയും വെള്ളവും ഫ്ലൈറ്റ് അസിസ്റ്റന്റ് നല്‍കിയിരുന്നു. എന്നാല്‍ അല്പം കഴിഞ്ഞ് കണ്ടാല്‍ വെള്ളം പോലെ തോന്നുന്ന ഒരു ദ്രാവകവും കുട്ടിക്ക് നല്കി. ഒരു കവിൾ കുടിച്ച ശേഷം വെള്ളത്തിന് പുളിയുണ്ടെന്ന് കുട്ടി അച്ഛനോട് പരാതിപ്പെട്ടു. ഇതേ തുടർന്ന് മാതാപിതാക്കൾ വെള്ളം കുടിച്ച് നോക്കിയപ്പോഴാണ് അത് വൈറ്റ് വൈനാണെന്ന് വ്യക്തമായതെന്ന് കുട്ടിയുടെ അമ്മ സമൂഹ മാധ്യമത്തിലെഴുതിയെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ പരാതി പറഞ്ഞെന്നും അപ്പോൾ ഫ്ലൈറ്റ് അസിസ്റ്റന്റ് വന്ന് കുട്ടിയുടെ മുന്നില്‍ നിന്നും വൈറ്റ് വൈന്റെ ഗ്ലാസ് കൊണ്ട് പോവുകയും ക്ഷമാപണം നടത്തുകയുമായിരുന്നു. എന്നാല്‍ വോങ് പിന്നീട് സീനിയര്‍ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുകയും പരാതി എഴുതി നല്‍കുകയുമായിരുന്നു. ഈ സമയം വിമാനത്തിലുണ്ടായിരുന്ന ഒരു ഫ്രഞ്ച് ഡോക്ടർ കുട്ടിയെ പരിശോധിക്കുകയും അവന് കുഴപ്പമൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് എഴുതി. ഡോക്ടറുടെ രാജ്യത്ത് കുട്ടികൾക്ക് അഞ്ച് വയസാകുന്നതോടെ മദ്യം നല്കി തുടങ്ങുമെന്ന് ഡോക്ടര്‍ പറഞ്ഞതായും വോങ് എഴുതി. ഒപ്പം കുട്ടിക്ക് വെള്ളം നല്‍കാനും പനിയോ ഓക്കാമോ ഉണ്ടോയെന്ന് ശ്രദ്ധിക്കാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. കുട്ടിക്ക് മറ്റ് അസ്വസ്ഥകളൊന്നുമില്ലാത്തതിനാല് തങ്ങൾ കൂടുതല്‍ പരിശോധനയ്ക്ക് മുതിർന്നില്ലെന്നും എന്നാല്‍, കാത്തി പസഫിക്ക് വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും വോങ് കൂട്ടിച്ചേര്‍ത്തു. ക്ഷമാപണം നടത്തിയെങ്കിലും എങ്ങനെ തെറ്റ് സംഭവിച്ചെന്ന് കാത്തി പസഫിക്ക് എയര്‍ലൈന്‍ വിശദീകരിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
