ആൽമരത്തിൽ പടക്കം കെട്ടിയിട്ട് പൊട്ടിച്ചു: അഗ്നിരക്ഷസേനയെത്തി തീയണച്ചു
തൃശൂർ: മരത്തിൽ പടക്കം കെട്ടി പൊട്ടിച്ചത് തീപിടിത്തതിന് ഇടയാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് ആൽമരത്തിൽ കെട്ടി പടക്കം കെട്ടിയിട്ട് പൊട്ടിച്ചത്. ആൽമരത്തിന് തീപിടിച്ചു. വി.ഡി. സതീശന് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോൺഗ്രസ് പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്. പാതി മുറിച്ച ആൽമരത്തിലായിരുന്നു പടക്കം കെട്ടിയിരുന്നത്. വേരുകളിൽ ചുറ്റിവച്ച് പടക്കം പൊട്ടിച്ചതിനെ തുടർന്ന് മരത്തിലും താഴെ മുറിച്ചിട്ട് തടിക്കഷണങ്ങളിലുമാണ് തീപിടിച്ചത്. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. മറ്റ് അപകടങ്ങൾ സംഭവിച്ചില്ല.അതേസമയം, വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. പൊതുഭരണ വകുപ്പ് ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് ഏഴു മണിക്ക് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി തേടിയേക്കും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിലാണ് 11ാം ദിവസം ഡൽഹിയിൽ നിന്നും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച് പ്രഖ്യാപനമുണ്ടായത്. എ.ഐ.സി.സി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്. ടീം യു.ഡി.എഫിന് നന്ദി പറഞ്ഞായിരുന്നു സതീശന്റെ ആദ്യപ്രതികരണം. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ ഓരോ കാര്യങ്ങളും ഒന്നൊന്നായി നടപ്പാക്കും. ഞങ്ങൾ ടീം യു.ഡി.എഫാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും നിർവചനം മാറ്റി എഴുതും. എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്ത് കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എതിർപ്പ് പ്രകടമാക്കി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. ഇന്ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ലെന്നുമാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം പിന്നാലെ മാധ്യമങ്ങളെ കാണാതെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് രമേശ് ചെന്നിത്തല പുറത്തേക്ക് പോയതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരുമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ‘നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ്’ മറുപടി നൽകിയത്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം തിരികെ നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഞാൻ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വി.ഡി. സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





