അര്‍ധരാത്രിയില്‍ ഒരു കുടുംബത്തിൽ നാല് കൊലപാതകം; കൊലയ്ക്ക് ശേഷം വീട്ടില്‍ നിന്ന് കുളിച്ച് ഭക്ഷണം കഴിച്ച് കൊലപാതകികള്‍
ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂരില്‍ വിരമിച്ച സ്‌കൂള്‍ അധ്യാപകനെയും ഭാര്യയെയും രണ്ട് മക്കളെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗണപതി ചക്രവര്‍ത്തി (65), ഭാര്യ പ്രീതിലത ചക്രവര്‍ത്തി (50), മകള്‍ ആഗാമി ചക്രവര്‍ത്തി പ്രാര്‍ഥി (23), മകന്‍ പ്രിയം ചക്രവര്‍ത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ അയല്‍പക്കക്കാരും പ്രീതിലതയുടെ ബന്ധുക്കളുമായ മുഗ്ധ ദാസ് (23), സിദ്ധാര്‍ഥ ദാസ്(19) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഗണപതി ചക്രവര്‍ത്തിയുടെ വീടിന്റെ ടെറസിലിരുന്ന് പ്രതികള്‍ ലഹരിമരുന്ന് ഉപയോഗിച്ചത് ചോദ്യം ചെയ്തതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രംഗ്പൂരിലെ മച്ചുവാപാര പ്രദേശത്ത് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം. വ്യാഴാഴ്ച രാത്രി മുതല്‍ കുടുംബത്തിലെ നാല് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫായതില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രീതലത ചക്രവര്‍ത്തിയുടെ സഹോദരി പൂജ ചക്രവര്‍ത്തി അവരുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം ആരും ഫോണ്‍ എടുത്തിരുന്നില്ല. ശനിയാഴ്ച രാത്രിയോടെ പൂജയും ബന്ധുക്കളും മച്ചുവാപാരയിലെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ പൊലീസ് വീട്ടിലെത്തുകയും പൂട്ടിക്കിടന്ന വാതില്‍ പൊളിച്ച് അകത്തുകയറുകയുമായിരുന്നു. വീടിന്റെ പല ഭാഗങ്ങളിലുമായിട്ടായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഗണപതി ചക്രവര്‍ത്തിയുടെ മൃതദേഹം ടെറസിലും പ്രീതിലതയുടെയും മകള്‍ ആഗാമിയുടെയും മൃതദേഹങ്ങള്‍ ഗോവണിപ്പടിയിലും മകന്‍ പ്രിയത്തിന്റെ മൃതദേഹം മുറിയില്‍ കട്ടിലിനടിയിലുമായിരുന്നു. നാലുപേരെയും കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധനയില്‍ പൊലീസിന് വ്യക്തമായി. വീട്ടിലെ അലമാരകളും വലിപ്പുകളും തുറന്നുകിടക്കുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുമായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി. വളകള്‍ ഉരുക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇതോടെ കൊലപാതകത്തില്‍ സ്വര്‍ണപ്പണിക്കാരനായ ആര്‍ക്കോ പങ്കുണ്ടെന്ന് പൊലീസ് അനുമാനിച്ചു. രംഗ്പൂര്‍ ജില്ലാ സ്‌കൂളില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ 31ന് വിരമിച്ച ഗണപതിയും കുടുംബവും പ്രദേശത്ത് താമസമാക്കിയിട്ട് നാല് വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെന്ന് അയല്‍പക്കക്കാരനായ സുധാങ്ഷു ദാസ് പൊലീസിനോട് പറഞ്ഞു. ഗണപതി എല്ലാവരോടും സൗമ്യനായി പെരുമാറുന്നയാളാണെങ്കിലും പ്രദേശത്ത് വന്നിട്ട് അധികനാളാകാത്തതിനാല്‍ വലിയ ബന്ധങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. എങ്കിലും കുടുംബത്തിന് ആരുമായും ശത്രുതയില്ലെന്ന് പൊലീസിന് മനസ്സിലായി. തുടര്‍ന്ന് വീട്ടില്‍ നിന്ന് ലഭിച്ച തെളിവുകളുടെയും മറ്റും പിന്‍ബലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രീതിലതയുടെ ബന്ധുക്കളായ യുവാക്കളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. സ്വര്‍ണപ്പണിക്കാരനായ മുഗ്ധയെയും മത്സ്യത്തൊഴിലാളിയായ സിദ്ധാര്‍ഥയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. വ്യാഴാഴ്ച രാത്രിയാണ് പ്രതികള്‍ ഗണപതി ചക്രവര്‍ത്തിയുടെ മൂന്നുനില വീടിന് മുകളില്‍ അതിക്രമിച്ചുകയറിയത്. ടെറസിലെത്തിയ യുവാക്കള്‍ മെത്താഫെറ്റാമിന്‍ അടങ്ങിയ യാബ എന്ന മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങി. ഇരുവരുടെയും ബഹളം കേട്ട് ഗണപതി മുറിയില്‍ നിന്ന് പുറത്തിറങ്ങി ടെറസിലേക്ക് ചെന്ന് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഗണപതിയുടെ തോളില്‍ കിടന്നിരുന്ന ഗംച്ച എന്ന നേര്‍ത്ത കോട്ടണ്‍ ടവല്‍ ഉപയോഗിച്ച് അദ്ദേഹത്തെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മുകളില്‍ നിന്ന് പിടിവലിയുടെ ശബ്ദം കേട്ട് ഭാര്യ പ്രീതിലതയും മുകളിലേക്ക് കയറിവന്നു. എന്നാല്‍ ഗോവണിപ്പടിയില്‍ വെച്ച് അവരെയും പ്രതികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബഹളം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ദമ്പതികളുടെ മകള്‍ ആഗാമിയെയും പ്രതികള്‍ ആക്രമിച്ചു. എന്നാല്‍ അവള്‍ കുറച്ചുനേരം ചെറുത്തുനിന്നു. തുടര്‍ന്ന് കയറുപയോഗിച്ചാണ് പ്രതികള്‍ ആഗാമിയെ കൊലപ്പെടുത്തിയത്. ശേഷം വീട്ടില്‍ ബാക്കിയുണ്ടായിരുന്ന പന്ത്രണ്ടുകാരന്‍ പ്രിയത്തെ അവന്റെ മുറിയില്‍ ചെന്ന് കൊലപ്പെടുത്തുകയും ചെയ്തു. ബന്ധുക്കളായതിനാല്‍ എളുപ്പം തിരിച്ചറിയുമെന്ന ഭയം കൊണ്ടാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് രംഗ്പൂര്‍ മെട്രോപൊളീറ്റന്‍ പൊലീസ് കമ്മീഷണര്‍ മൊഹമ്മദ് അബ്ദുള്‍ മബൂദ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികള്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. ബാത്‌റൂമില്‍ കയറി കുളിക്കുകയും ഫ്രിഡ്ജില്‍ നിന്ന് ഈന്തപ്പഴവും വെള്ളരിക്കയും എടുത്ത് കഴിക്കുകയും ചെയ്തു. ശേഷം വീട്ടിനുള്ളിലെ മേശയുടെ വലിപ്പിലുണ്ടായിരുന്ന മരുന്നും അവര്‍ കഴിച്ചു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെ അലമാരകളും വലിപ്പുകളുമെല്ലാം തുറന്നിടുകയും വസ്ത്രങ്ങള്‍ വലിച്ചുവാരിയിടുകയുമായിരുന്നു. വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ വളകള്‍ ഉരുക്കി പരിശോധിക്കാനും ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ സോപ്പുപൊടി കലക്കിയ വെള്ളത്തില്‍ മുക്കി നശിപ്പിച്ചു. ഏഴ് മണിക്കൂറോളം വീട്ടില്‍ തുടര്‍ന്ന ഇരുവരും പുലര്‍ച്ചെ ജുമാ പ്രാര്‍ത്ഥനയുടെ സമയത്ത് തെരുവുകള്‍ ശൂന്യമായിരിക്കുമ്പോഴാണ് ഇറങ്ങിപ്പോയത്.





