കൊക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്ക് വധഭീഷണി
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായ കൊക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്കെതിരെ വാട്സാപ്പ് വഴി വധ ഭീഷണി. അജ്ഞാത നമ്പറിൽ നിന്ന് വന്ന ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ അഭിജീത് തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. സാമൂഹമാധ്യമങ്ങളിലെ സി.ജെ.പി അക്കൗണ്ടുകൾ പൂട്ടിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. തങ്ങളുടെ മകന് നിരന്തരം ഭീഷണി ഉയരുന്നതിനെ തുടർന്ന് അഭിജീതിന്‍റെ മാതാപിതാക്കൾ ആശങ്ക അറിയിച്ചിട്ടുണ്ട്. മകന്‍റെ സുരക്ഷയെ കുറിച്ചുള്ള പേടി കാരണം തങ്ങളുടെ ഉറക്കം പോലും നഷ്ടപ്പെട്ടുവെന്ന് അവർ പറയുന്നു. ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഇടപെടാതെ ജോലിയിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾ അഭിജീതിനോട് നിർദേശിച്ചു. നേരത്തെ ആം ആദ്മി പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന അഭിജീത് ദീപ്കെ നിലവിൽ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്.





