എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്, രണ്ടു തവണ നേടുന്ന ആദ്യ താരം; ഉനായ് സിമോണ് ഗോൾഡൻ ഗ്ലൗ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് ഫ്രാൻസിന്‍റെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെക്ക്. തുടർച്ചയായ രണ്ടാം തവണയാണ് താരം പുരസ്കാരം നേടുന്നത്. ഇതോടെ ഗോൾഡൻ ബൂട്ട് രണ്ട് തവണ നേടുന്ന ആദ്യ കളിക്കാരനായി. എട്ട് മത്സരങ്ങളിൽനിന്ന് 10 ഗോളുകളാണ് താരം നേടിയത്. എട്ടു ഗോളുകളുമായി മെസ്സി രണ്ടാമതാണ്. 2022 ഖത്തർ ലോകകപ്പിൽ എട്ട് ഗോളുകളുമായാണ് എംബാപ്പെ ടോപ് സ്കോററായത്. ഗെർഡ് മുള്ളർക്കുശേഷം ഒരു ലോകകപ്പിൽ ഗോൾ നേട്ടം രണ്ടക്ക സംഖ്യ തികക്കുന്ന ആദ്യ പുരുഷ താരം കൂടിയാണ് ഈ 27കാരൻ. 1970ൽ വെസ്റ്റ് ജർമ്മനിക്ക് വേണ്ടിയാണ് മുള്ളറുടെ ഗോൾവേട്ട. ഒരു ടൂർണമെന്റിൽ കൂടുതൽ വ്യക്തിഗത ഗോളുകൾ നേടിയവരിൽ ഇനി 1958ൽ ഫ്രാൻസിനായി 13 ഗോളുകൾ അടിച്ച ജസ്റ്റ് ഫോണ്ടെയ്നും 1954ൽ ഹംഗറിയുടെ സാൻഡോർ കോക്സിസും (11 ഗോൾ) മാത്രമാണ് എംബാപ്പെക്ക് മുന്നിലുള്ളത്.പുരുഷ ലോകകപ്പ് ചരിത്രത്തിൽ ആകെ 22 ഗോളുകളോടെ എക്കാലത്തെയും മികച്ച ടോപ് സ്കോററും എംബാപ്പെയാണ് -മെസ്സിയേക്കാൾ ഒരു ഗോൾ മുന്നിൽ. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും നോർവേയുടെ എർലിങ് ഹാലാൻഡും ഏഴ് ഗോളുകൾ വീതം നേടി, ഫ്രഞ്ച് ഫോർവേഡ് ഉസ്മാൻ ഡെംബലെയും ഇംഗ്ലീഷ് നായകൻ ഹാരി കെയ്നും ആറ് ഗോളുകളും. സ്പെയിനിന്റെ ഗോൾവല കാത്ത ഉനായ് സിമോൺ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടി. എട്ട് മത്സരങ്ങളിൽനിന്ന് ഒരു ഗോൾ മാത്രമാണ് താരം വഴങ്ങിയത്. അത്‌ലറ്റിക് ക്ലബിന്റെ ഗോൾകീപ്പറായ അദ്ദേഹം ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നിലനിർത്തി. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ ചാൾസ് ഡി കെറ്റെലെയർ മാത്രമാണ് സിമോണെ മറികടന്ന് ഗോൾ നേടിയത്. ആഴ്സനലിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയ ഡേവിഡ് റായയെ മറികടന്നാണ്, 29കാരനായ സിമോണിനെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ സ്പെയിനിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി തെരഞ്ഞെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button