
മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്റഫ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോപണം. വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ് എന്ന് കുടുംബം വ്യക്തമാക്കി. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. സംഭവത്തെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് കത്തു നൽകിയിട്ടുണ്ട്. മംഗളുരുവിൽ എത്തിയ സഹോദരന്‍ ജബ്ബാറാണ് അഷ്റഫിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ബന്ധുക്കൾ കേരളത്തിലെത്തി ഇന്നലെ രാത്രിയോടെ കർണാടക പോലിസ് നൽകിയ ഫോട്ടോ കണ്ടാണ് ബന്ധുക്കൾ മരിച്ച, പുൽപള്ളി സ്വദേശി അഷ്‌റഫിനെ തിരിച്ചറിഞ്ഞത്. മാനസിക പ്രശ്നങ്ങൾ ഉള്ള അഷ്‌റഫ് കൃത്യമായി വീട്ടിൽ വരാറില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്നുമാണ് സഹോദരൻ ജബ്ബാർ പറയുന്നത്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
