നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരക്ക് തൂക്കുകയർ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി പോത്തുണ്ടി സ്വദേശി ചെന്താമരയ്ക്ക് വധശിക്ഷ. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകി വിധി പ്രഖ്യാപിച്ചത്. അത്യപൂർവങ്ങളിൽ അപൂർവമായ കേസെന്ന് നിരീക്ഷിച്ച കോടതി, മുൻകാലങ്ങളിലെ വിവിധ കേസുകളുടെ റെഫറൻസുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ വിധി പുറപ്പെടുവിച്ചത്. ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യത്തിന് അർഹമായ ശിക്ഷ നൽകുന്നതിലൂടെ സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.അയൽവാസികളായ കുടുംബത്തോടുള്ള വൈരാഗ്യത്തിന്റെ തുടർച്ചയായിരുന്നു നെന്മാറയിലെ കൊലപാതക പരമ്പരകൾ. 2019 ആഗസ്റ്റ് 31നാണ് ചെന്താമര അയൽവാസിയായ സജിതയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയും കുടുംബവുമാണെന്ന സംശയമാണ് ആദ്യ കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു.എന്നാൽ, സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് 2025 ജനുവരി 27ന് വീണ്ടും കൊലക്കത്തിയെടുത്തത്. സജിതയുടെ ഭർത്താവ് സുധാകരനെയും, അദ്ദേഹത്തെ ആക്രമിക്കുന്നത് തടയാൻ ഓടിയെത്തിയ വയോധികയായ അമ്മ ലക്ഷ്മിയെയും ചെന്താമര നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തി. സുധാകരൻ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചപ്പോൾ, ഗുരുതരമായി പരിക്കേറ്റ അമ്മ ലക്ഷ്മി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.കോടതിയിൽ വിചാരണയ്ക്കിടയിലും വിധി പറയുന്ന സമയത്തും യാതൊരുവിധ കുറ്റബോധവുമില്ലാതെയാണ് ചെന്താമര പെരുമാറിയത്. കോടതിയിൽ പ്രതി നടത്തിയ പ്രതികരണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു: ‘ഒരു കരണത്ത് അടി കിട്ടിയാൽ മറു കരണം കൂടി കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിയല്ല’ എന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്. ‘ഇങ്ങോട്ട് വന്നാൽ ഞാൻ വിടില്ല, അങ്ങോട്ട് പോകില്ല’ എന്നും അയാൾ കോടതിയിൽ പറഞ്ഞു. കുറ്റം ചെയ്യാനുള്ള സാഹചര്യമായി പ്രതി ഉന്നയിച്ചത് തന്നെ പ്രകോപിപ്പിച്ചു എന്നാണ്. എന്നാൽ, ഇരകളുടെ ഭാഗത്തുനിന്നു പ്രതിക്കെതിരെ യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണമായും തള്ളിക്കളഞ്ഞു. സൈക്കോളജി, സൈക്യാട്രി വിഭാഗങ്ങൾ നൽകിയ വൈദ്യപരിശോധനാ റിപ്പോർട്ടുകൾ പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് ശരിവെച്ചു. ‘എല്ലാ വിശുദ്ധർക്കും ഒരു ഭൂതകാലമുണ്ട്, എല്ലാ കുറ്റവാളികൾക്കും ഒരു ഭാവിയുമുണ്ട്’ എന്ന പൊതുതത്വം നിലനിൽക്കുമ്പോൾ തന്നെ, ഈ പ്രതിയുടെ കാര്യത്തിൽ മാനസാന്തരത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ ഡിഫൻസ് കൗൺസിൽ മുൻപാകെ പ്രതി കുറ്റബോധം പ്രകടിപ്പിച്ചിരുന്നതായി പ്രതിഭാഗം വാദിച്ചു. കൂടാതെ, ജയിലിൽ പ്രതി യാതൊരുവിധ സ്വഭാവദൂഷ്യവും കാണിച്ചിട്ടില്ലെന്നും വളരെ അച്ചടക്കത്തോടെയാണ് പെരുമാറിയതെന്നും കോടതിയിൽ ബോധിപ്പിച്ചു. പ്രതി കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ യഥാർത്ഥമായി കോടതിക്ക് തോന്നിയ ഒരേയൊരു കാര്യം, ജയിലിൽ ജോലി ചെയ്ത് കിട്ടുന്ന തുക സുധാകരന്റെ മകൾക്ക് ചെലവിനായി നൽകാം എന്ന പ്രതിയുടെ വാഗ്ദാനമായിരുന്നു.സുധാകരനൊപ്പം വയോധികയായ മുത്തശ്ശിയെ കൂടി കൊലപ്പെടുത്തിയതോടെ, ആ കുടുംബത്തിലെ പെൺകുട്ടികൾക്ക് അതിജീവിക്കാനുണ്ടായിരുന്ന അവസാന അവസരം കൂടിയാണ് പ്രതി ഇല്ലാതാക്കിയതെന്ന് കോടതി അതീവ ഗൗരവത്തോടെ നിരീക്ഷിച്ചു. മാതാപിതാക്കളും മുത്തശ്ശിയും നഷ്ടപ്പെട്ട് അനാഥരായ ആ പെൺകുട്ടികളുടെ അവസ്ഥ കോടതി പ്രത്യേകമായി പരിഗണിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാളിതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിപ്പിക്കേണ്ടത് സ്റ്റേറ്റിന്റെ (സർക്കാരിന്റെ) കൂടി ഉത്തരവാദിത്തമാണെന്ന് കോടതി ഓർമിപ്പിച്ചു. പെൺകുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികളും സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന ശക്തമായ നിർദ്ദേശത്തോടെയാണ് കോടതി ചരിത്രപരമായ ഈ വിധിപ്രസ്താവം പൂർത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button