ഉപഗ്രഹ ചിത്രങ്ങളുമായി ന്യൂയോർക്ക് ടൈംസ്, ഇന്ത്യ-പാക് ആക്രമണത്തിൽ വ്യക്തമായ മേൽക്കൈ ഇന്ത്യക്ക്

ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിൽ വ്യക്തമായ മേൽക്കൈ ഇന്ത്യക്ക് നേടാനായെന്ന് ന്യൂയോർക്ക് ടൈംസ്. നാല് ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന്‍റെ ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചാണ് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട്. പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളുമടക്കം ലക്ഷ്യമിട്ടതിൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചതായി ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യൻ ആക്രമണങ്ങളിൽ പാകിസ്ഥാന്റെ സൈനിക വ്യോമതാവളങ്ങൾക്ക് വ്യക്തമായ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നീണ്ടുന്ന നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടൽ രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള അരനൂറ്റാണ്ടിലെ ഏറ്റവും വിപുലമായ പോരാട്ടമായിരുന്നു. ഇരുപക്ഷവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം വ്യോമ പ്രതിരോധം പരീക്ഷിക്കുകയും സൈനിക സൗകര്യങ്ങൾ ആക്രമിക്കുകയും ചെയ്തപ്പോൾ, അങ്ങോട്ടുമിങ്ങോട്ടും ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായി അവകാശപ്പെട്ടു. ആക്രമണങ്ങൾ വ്യാപകമായിരുന്നെങ്കിലും, അവകാശപ്പെട്ടതിനേക്കാൾ വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചത് പാകിസ്ഥാനെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാന് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ‘ഹൈടെക് യുദ്ധത്തിന്റെ പുതിയ യുഗത്തിൽ, ഇരുവശത്തുമുള്ള ആക്രമണങ്ങൾ, ഇമേജറി പരിശോധിച്ചുറപ്പിച്ചതനുസരിച്ച്, ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിലാണ് ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. പാകിസ്ഥാൻ തുറമുഖ നഗരമായ കറാച്ചിയിൽ നിന്ന് 100 മൈലിൽ താഴെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബൊളാരി വ്യോമതാവളത്തിലടക്കം ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ത്യയുടെ ആക്രമണത്തിൽ വ്യക്തമായ കേടുപാടുകൾ ഇവിടെയടക്കം സംഭവിച്ചതായി ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പാകിസ്ഥാൻ സൈനിക ആസ്ഥാനത്തിനും പാക് പ്രധാനമന്ത്രിയുടെ ഓഫീസിനും ഏകദേശം 15 മൈൽ പരിധിയിലടക്കം ഇന്ത്യക്ക് ആക്രമണം നടത്താനായതടക്കം ചൂണ്ടികാട്ടിയുള്ളതാണ് റിപ്പോർട്ട്. മെയ് 10 ന് റഹിം യാർ ഖാൻ വ്യോമതാവളത്തിലെ റൺവേ പ്രവർത്തനക്ഷമമല്ലെന്ന് പാകിസ്ഥാൻ ഒരു നോട്ടീസ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് ഇന്ത്യയുടെ ആക്രമണത്തെ തുടർന്നാണെന്നാണ് ന്യൂയോർക്ക് ടൈംസ് ചൂണ്ടികാട്ടുന്നത്. മൊത്തത്തിൽ പാകിസ്ഥാൻ പ്രതിരോധ സംവിധാനത്തെ തകർത്തുകൊണ്ട് ഇന്ത്യക്ക്, ഭീകരതക്കെതിരെ വലിയ നാശം വിതക്കാനായെന്നും ന്യൂയോർക്ക് ടൈംസ് വിവരിച്ചിട്ടുണ്ട്.
