കുടിവെള്ള സമരത്തിനിടെ കല്ലേറ്; പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു
തിരുനെൽവേലി: കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ (54) മരിച്ചു. തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിന് സമീപമാണ് സംഭവം.കണ്ണനല്ലൂർ ഗ്രാമത്തിൽ ദിവസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. 25 ദിവസത്തോളമായി പ്രദേശത്ത് കൃത്യമായി കുടിവെള്ളം ലഭിച്ചിരുന്നില്ലെന്നാണ് വിവരം. പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ സ്ഥലത്തെത്തുകയായിരുന്നു.പ്രതിഷേധക്കാരുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നൊരാൾ മഹാരാജനെ ലക്ഷ്യമിട്ട് കല്ലെറിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കുഴഞ്ഞുവീണു. നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ വള്ളിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും തിരുനെൽവേലി ജില്ലാ പൊലീസ് മേധാവി വിശ്വേശ് ശാസ്ത്രി അറിയിച്ചു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.സംഭവം സംസ്ഥാനത്ത് ക്രമസമാധാനം തകർന്നതിന്റെ തെളിവാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പോലും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിമർശനവുമായി ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി. അതേസമയം, തിരുനെൽവേലി ജില്ലയിൽ കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ നേരത്തെയും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പദ്ധതികളും ജില്ലയിൽ പുരോഗമിക്കുന്നുണ്ട്.





