സർജിക്കൽ സ്ട്രൈക്കിന് ഉപയോഗിച്ചത് സ്കാൽപ് മിസൈലുകൾ, തൊടുത്തത് റഫാൽ വിമാനങ്ങളിൽ നിന്ന്

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്കിനായി ഉപയോഗിച്ചത് സ്കാൽപ് മിസൈലുകള്‍. ഒമ്പതിടങ്ങളിൽ നടത്തിയ ആക്രമണത്തിനായി സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യൻ സൈന്യം ഉപയോഗിച്ചത്. കരസേനക്കും വ്യോമസേനക്കുമൊപ്പം നാവിക സേനയും ഓപ്പറേഷന്‍റെ ഭാഗമായെന്നും സൂചനയുണ്ട്. റഫാൽ യുദ്ധ വിമാനങ്ങളിൽ നിന്നാണ് ഇന്ത്യൻ സൈന്യം സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളും പാകിസ്ഥാന്‍റെ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്നാണ് വിവരം. റഫാൽ യുദ്ധ വിമാനങ്ങളിൽ നിന്ന് തൊടുത്ത ക്രൂയ്സ് മിസൈലുകള്‍ ലക്ഷ്യംതെറ്റാതെ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളിൽ പതിച്ചുവെന്നാണ് സൈന്യം അറിയിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്കിൽ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാൻ. ഇതിനിടെ, അതിര്‍ത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ കശ്മീര്‍ അതിര്‍ത്തിയിലെ പ്രദേശവാസികളായ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ശക്തമായ തിരിച്ചടി നൽകിയെന്നും സൈന്യം അറിയിച്ചു. ഇതിനിടെ, ജമ്മു കശ്മീരിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു കശ്മീരിൽ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
