വിദ്യാർഥികളുടെ ചാർജ് വർധന: ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ. ഈ മാസം 22ാം തിയതി മുതൽ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് മാററി മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കി ഉയർത്തുക എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരക്കാണ് ചർച്ച. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം ഏഴാം തിയതി ബസുടമകൾ സൂചന പണിമുടക്ക് നടത്തിയിരുന്നു. ഗതാഗത കമീഷണർ ആദ്യ ഘട്ടത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സൂചനസമരം നടന്നത്. അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുകയാണെന്നും ബസുടമകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളിൽ പെർമിറ്റ് അനുവദിക്കണം, മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്നത്. ബസ് നിരക്ക് സംബന്ധിച്ച റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അടയിരിക്കുകയാണ്. ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വകാര്യ ബസുകളിൽ കൂടുതലും യാത്ര ചെയ്യുന്നത് വിദ്യാർഥികളാണ്. 90 വിദ്യാർഥികൾ കയറിയാലേ ഒരു ലിറ്റർ ഡീസൽ അടിക്കാൻ സാധിക്കൂവെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.
