
ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളി കാണാനില്ല. ഇത് കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്‌ക്ക് കൊണ്ടുപോയെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും അനുമതിയോടെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നുശ്രീകോവിലിന്‍റെ ഇടത്തും വലത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെ പാളിയാണ് ഇളക്കിയത്. കോടതിയുടെ അനുമതിയോടെ സന്നിധാനത്ത് മാത്രമേ സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളൂ എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അത് പാലിക്കാത്തത് ഗുരുതര വീഴ്ചയാണ് എന്ന് കാട്ടി സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.അതേസമയം ദ്വാരപാലക ശില്‍പങ്ങൾക്ക് കേടു പാടുണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്.മങ്ങലും കുത്തുകളും കാൽ ഭാഗത്ത് പൊട്ടലുമുണ്ട്. അത് അടുത്ത മണ്ഡലകാലത്തിനു മുൻപ് അത് പരിഹരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.ബോർഡ് തീരുമാനപ്രകാരം തന്ത്രിയുടെ അനുമതി വാങ്ങി തിരുവാഭരണ കമ്മിഷണറും വിജിലൻസും ഉൾപ്പെടെയാണ് പാളി ഇളക്കിയത്. അതിന് സ്പെഷൽ കമ്മിഷണറുടെ അനുമതി വേണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ വാദം.
