കേരളമൊഴികെ കോൺഗ്രസ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പാടിയത് പൂർണരൂപത്തിൽ
ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കേരളമൊഴികെ രാജ്യത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത്. എന്നാൽ, കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത യു.ഡി.എഫിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം ഒരു വരി പോലും ആലപിച്ചില്ല. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പതാക ഉയർത്തുന്നതിന് മുന്നോടിയായി വന്ദേമാതരം പൂർണമായി പാടണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. ഇത് അക്ഷരംപ്രതി പാലിച്ചാണ് കോൺഗ്രസ് സർക്കാരുകൾ ഇത്തവണ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവും തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്ത ചടങ്ങുകളിലും ഈ കേന്ദ്ര നിർദേശം കൃത്യമായി പാലിക്കപ്പെട്ടു. കർണാടകയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നത്. ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, അദ്ദേഹം ദേശീയപതാക ഉയർത്തുന്നതിന് തൊട്ടുമുൻപാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്. ഗാനം മുഴുവനായി പാടിയ ശേഷമാണ് പതാക ഉയർത്തൽ ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക പരിപാടികളിലേക്ക് കടന്നത്. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ആഘോഷത്തിലും ഇത്തവണ വന്ദേമാതരം മുഴുവനായി പാടി. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്. രാജ്യത്ത് വന്ദേമാതര വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയിലാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായിരിക്കുന്നത്. ദേശീയ തലത്തിലും കോൺഗ്രസ് ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലും പൂർണമായി വന്ദേ മാതരം ആലപിച്ചപ്പോൾ, കേരളത്തിലെ യു.ഡി.എഫ് നേതൃത്വം ഇതിൽ നിന്നും വിട്ടുനിന്നു. കർണാടകയിൽ മുമ്പ് സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു.





