നേപ്പാളില്‍ മിന്നല്‍ പ്രളയം: മരണം 100 കടന്നു; 1സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകളെ കാണാതായി, ഗ്രാമങ്ങളും പാലങ്ങളും എല്ലാം ഒലിച്ചുപോയി, ടിബറ്റിലും വന്‍ നാശം
നേപ്പാളിലെ രസുവ ജില്ലയില്‍ ടിബറ്റ് അതിര്‍ത്തിക്ക് സമീപം ഉണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ കുറഞ്ഞത് 100 പേര്‍ മരിക്കുകയും 300 പേരെ കാണാതാവുകയും ചെയ്തു. 33 സുരക്ഷാ ഉദ്യോഗസ്ഥരെ (26 നേപ്പാള്‍ പോലീസ് ഉദ്യോഗസ്ഥരും 7 ആംഡ് പോലീസ് ഫോഴ്‌സ് അംഗങ്ങളും) കാണാതായിട്ടുണ്ടെന്ന് നേപ്പാള്‍ അധികൃതര്‍ അറിയിച്ചു.വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നിന്ന് 291 വിദേശികളും 93 നേപ്പാൾ പൗരന്മാരും ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. കാണാതായ വിദേശികളിൽ 135 പേർ ഇന്ത്യൻ പൗരന്മാരാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രകൃതിദുരന്തത്തെ തുടർന്ന് നേപ്പാളിലെ പ്രധാന ഹൈവേകൾ പലതും അടച്ചിട്ടിരിക്കുകയാണ്.ഭോട്ടെ കോശി നദിയില്‍ ടിബറ്റന്‍ ഭാഗത്തുനിന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിന് കാരണമായത്. സ്യാപ്രു ബെസി, തിമൂറെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ഇത് രൂക്ഷമായി ബാധിച്ചു. ഗ്രാമങ്ങളും വികസന പദ്ധതി പ്രദേശങ്ങളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് വന്‍ തോതില്‍ ആളപായത്തിന് സാധ്യതയുണ്ടെന്ന് പ്രാദേശിക അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തിമുറെ ബസാര്‍, കസ്റ്റംസ് ഏരിയ, പുതിയതായി നിര്‍മ്മിച്ച ഫ്രണ്ട്ഷിപ്പ് പാലം എന്നിവ പൂര്‍ണ്ണമായും ഒലിച്ചുപോയി. മൂന്ന് പോലീസ് പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.കാണാതായവരില്‍ തിമുറെയില്‍ സേവനമനുഷ്ഠിച്ചിരുന്ന 9 സായുധ പോലീസ് സേന അംഗങ്ങളും ഉള്‍പ്പെടുന്നു.നേപ്പാളിന്റെ ആകെ ജലവൈദ്യുത ഉല്‍പ്പാദനത്തിന്റെ 12 ശതമാനത്തോളം (ഏകദേശം 430 മെഗാവാട്ട്) വരുന്ന പദ്ധതികളെ പ്രളയം ബാധിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.നേപ്പാള്‍ സൈന്യവും പോലീസും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തത് തിരിച്ചടിയായി.അതിര്‍ത്തി പ്രദേശമായ ഗൈറോംഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതവും വാര്‍ത്താവിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുകയും വന്‍തോതില്‍ ആളപായം സംഭവിക്കുകയും ചെയ്തു.നേപ്പാളിലെ ഭോട്ടെ കോശി നദി ത്രിശൂലി നദി വഴി ഇന്ത്യയിലെ ഗന്ധക് നദിയിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ ബിഹാര്‍ സര്‍ക്കാരും അതിര്‍ത്തി ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രളയജലം താഴേക്ക് നുവാകോട്ട്, ധാഡിംഗ് കളിലേക്കും വ്യാപിച്ചു. ഭോട്ടെ കോശി നദീതീരത്ത് താമസിക്കുന്നവരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.തിമൂറെയിലെ രസുവ കസ്റ്റംസ് ഓഫീസിലെ 14 ജീവനക്കാരുമായും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.പ്രളയത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. മഞ്ഞുമലകള്‍ ഉരുകി തടാകങ്ങള്‍ കവിഞ്ഞൊഴുകുന്ന ‘ഗ്ലേഷ്യല്‍ ലേക്ക് ഔട്ട്ബര്‍സ്റ്റ് ഫ്‌ലഡ്’ ആണോ ഇതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.ഏകദേശം 50,000 ജനസംഖയുള്ള രസുവ ജില്ലയിലെ തിമൂറെ, സ്യാപ്രു ബെസി എന്നീ പ്രദേശങ്ങളെ പ്രളയം സാരമായി ബാധിച്ചു. വീടുകളും അടിസ്ഥാന സൗകര്യ പദ്ധതികളും ഒലിച്ചുപോയി.പ്രളയത്തില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി ചക്രദേവ് ആശുപത്രിയിലാക്കി. നേരത്തെ 12 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രക്ഷപ്പെടുത്തിയതായി നേപ്പാള്‍ സൈന്യം അറിയിച്ചിരുന്നു. 4 സൈനിക ഹെലികോപ്റ്ററുകളും 8 സ്വകാര്യ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.നുവാകോട്ടിലെ ത്രിശൂലി ബസാറിന് സമീപമുള്ള 60 ഓളം വീടുകള്‍ ഒലിച്ചുപോകുകയും രണ്ട് മോട്ടോര്‍ പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വാഹനം, സാധന സാമഗ്രികള്‍ എന്നിവ പ്രളയത്തില്‍പ്പെട്ടു. ത്രിശൂലി ആശുപത്രിയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.ചൈന-നേപ്പാള്‍ അതിര്‍ത്തിയായ ടിബറ്റിലെ ഗൈറോംഗ് പോര്‍ട്ടിന് സമീപമുണ്ടായ മണ്ണടിച്ചിലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇവിടുത്തെ റോഡ്, വാര്‍ത്താവിനിമയ ശൃംഖലകള്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനും തുടര്‍ന്നുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരവിട്ടു.





