
നിലമ്പൂർ: സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന. 4700 രൂപ പിടിച്ചെടുത്തു. സംസ്ഥാനത്തെ രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തുന്ന ഓപറേഷൻ സെക്യാർ ലാന്റിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രജിസ്ട്രാർ ഓഫിസിലെ ഫയൽ റൂമിൽ സൂക്ഷിച്ച ആധാരങ്ങളുടെ പകർപ്പിൽ നിന്നാണ് പണം കണ്ടെത്തിയത്. ജീവനക്കാരുടെ മൊബൈലിൽ പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശവും വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ജീവനക്കാരുടെ വാഹനങ്ങളിലും പരിശോധന നടത്തി. വ്യാഴാഴ്ച വൈകുന്നേരം നാലിന് തുടങ്ങിയ പരിശോധന രാത്രി ആറ് വരെ തുടർന്നു. നിലമ്പൂർ സഹകരണ വകുപ്പ് ഓഡിറ്റർ പ്രജീഷിന്റെ സാന്നിധ്യത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. എ.എസ്.ഐ ഷൈജുമോൻ, സിനിയർ സി.പി.ഒ ധനേഷ്, സി.പി.ഒ അഭിജിത് ദാമോദർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
