റൗണ്ട് ഓഫ് 32 യോഗ്യതയുറപ്പിച്ച് ജർമനി; ഐവറി കോസ്റ്റിനെ തോൽപ്പിച്ചത് ഇഞ്ചുറി ടൈമിലെ ഗോളിൽ
ടോറോന്റോ: ഐവറി കോസ്റ്റിനെ തോൽപിച്ച് ജർമനി റൗണ്ട് ഓഫ് 32 യോഗ്യതയുറപ്പിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മുൻ ചാമ്പ്യന്മാരുടെ ജയം. ഫ്രാങ്ക് കെസിയുടെ ഗോളിൽ പിന്നിലായി ജർമനിക്ക് രണ്ടാം പകുതിയിൽ ഡെനിസ് ഉണ്ടാവ നേടിയ ഇരട്ടഗോളുകളാണ് രക്ഷയായത്. 12 വർഷത്തിന് ശേഷമാണ് ജർമനി ലോകകപ്പിൽ നോക്ക്ഔട്ടിലേക്ക് യോഗ്യത നേടുന്നത്.ടോറോന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ ഇരു ടീമുകളുടെയും പ്ലാനുകൾ കൃത്യമായിരുന്നു. പന്ത് കൈവശം വെക്കുന്നതും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിത്തന്നതും ജർമനിയായുരുന്നു എന്നാൽ ആദ്യം ഡിഫൻഡ് ചെയ്ത ശേഷം കൗണ്ടർ അറ്റാക്കിലൂടെ എതിരാളികളെ കീഴടുക്കാനായിരുന്നു ഐവറി കോസ്റ്റിന്റെ പ്ലാൻ. ആദ്യം പാവ്‌ലോവിച്ചും പിന്നീട് കായ് ഹാവെർട്സും ജർമനിക്കായി ആദ്യ പകുതിയിൽ പന്ത് വലയിലിട്ടെങ്കിലും രണ്ടും ഫൗൾ മൂലം നിഷേധിച്ചു. എന്നാൽ മത്സരത്തിന്റെ 30ാം മിനിറ്റിൽ നായകൻ ഫ്രാങ്ക് കെസി ആഫ്രിക്കൻ ടീമിനായി ലക്ഷ്യം കണ്ടു. യാൻ ഡിയോമാൻഡെയുടെ ഒരു ക്രോസ് ഫിനിഷ് ചെയ്യാൻ ശ്രമിച്ച അമാദ് ഡിയാലോയുടെ ശ്രമം ജർമൻ പ്രതിരോധ നിര താരം തടഞ്ഞു എന്നാൽ പിന്നാലെ തന്നെ ഫ്രാങ്ക് കെസി പിന്ത് തട്ടി വലയിലിടുകയായിരുന്നു.രണ്ടാം പകുതിയുടെ 68ാം മിനിറ്റ് വരെ കാത്തുനിൽക്കേണ്ടിവന്നു ജർമനിക്ക് സമനില ഗോൾ കണ്ടെത്താൻ.പകരക്കാരായി വന്ന നദീൻ അമീറിയും ഡെനിസ് ഉണ്ടാവും ചേർന്നാണ് ആ ഗോൾ സൃഷ്ടിച്ചത്. അമീറിയുടെ ക്രോസിൽ തലവെച്ച് ഉണ്ടാവ് ജർമനിക്ക് സമനില സമ്മാനിച്ചു. വിജയഗോളിനായുള്ള ശ്രമങ്ങൾ ഇരു ടീമുകളും തുടർന്നെങ്കിലും ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഡെനിസ് ഉണ്ടാവ് (90+4) തന്നെ ജർമൻകാർക്ക് രാക്ഷനായി അവതരിക്കുകയായിരുന്നു. മത്സരത്തിൽ നിറഞ്ഞാടിയ ഫെലിക്സ് നാമെച്ചയാണ് ഗോളിന് അസിസ്റ്റ് നൽകിയത്. ജയത്തോടെ ആറ് പോയന്റുകളുമായി ജർമനി അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു. നാല് ഗോളുകളുമായി ടൂർണമെന്റ് ടോപ് സ്കോററാണ് ഇപ്പോൾ ഡെനിസ് ഉണ്ടാവ്.അവസാന ഗ്രോപ്പ് ഘട്ട മത്സരത്തിൽ ജർമനിക്ക് എക്വഡോറും ഐവറി കോസ്റ്റിന് കന്നി ലോകകപ്പിനെത്തുന്ന കുറസാവയാണ് എതിരാളികൾ. ജൂൺ 26 പുലർച്ചെ 1:30 നാണ് രണ്ട് മത്സരങ്ങളും നടക്കുക.





