ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ്
തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അടിമുടി തിരുത്തി യുഡിഎഫ് സര്‍ക്കാര്‍. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാല്‍പതില്‍ നിന്ന് അന്‍പതാക്കി ഉയര്‍ത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം.
അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് തീരുമാനം. നിരീക്ഷണത്തിന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി. 28 പുതിയ ഡ്രൈവിങ് ടെസ്റ്റുകളും, 20 റീടെസ്റ്റുകളും നടത്തും. വിദേശത്തേക്കോ, ജോലിക്കോ പഠനത്തിനോ പോകുന്നവര്‍ക്ക് 2 ടെസ്റ്റുകളുമാണ് അനുവദിക്കുക.
മാറ്റങ്ങൾ
ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ലഭ്യമാക്കും.
റീ-ടെസ്റ്റ് ഡ്രൈവിങ് ലൈസൻസ് സ്ലോട്ടുകൾ 8 ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ 3 ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
ഫിറ്റ്നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധന മാറ്റി.
ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകണം.
ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകണം.
മറ്റെല്ലാ ജോലികളും മാറ്റിവച്ചാണെങ്കിലും മൂന്നു മാസം കൊണ്ട് കെട്ടിക്കിടക്കുന്ന അപേക്ഷയിൽ തീർപ്പുമുണ്ടാക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിർദേശം. മൂന്നു മാസത്തിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്ക്കാരം കൊണ്ടുവരാനാണ് ആലോചന





