കൊച്ചി മെട്രോ: മൂന്നാംഘട്ടം ആലുവ മുതൽ അങ്കമാലി വരെ 7.5 കിലോമീറ്റർ; ഡിപിആർ സർക്കാരിന് സമർപ്പിച്ചു
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്‍റെ ഡിപിആർ സർക്കാരിന് സമർപ്പിച്ചു. ആലുവ മുതൽ അങ്കമാലി വരെ 17.5 കിലോമീറ്ററാണ് മൂന്നാംഘട്ടം. ഭൂഗർഭ ടണൽ ഉൾപ്പടെയുള്ള ഹൈബ്രിഡ് ഇടനാഴി ഉൾപ്പെടുന്നതാണ് ഡിപിആർ.എകദേശം 8,000 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ സമഗ്ര പദ്ധതി. ആലുവയിൽ നിന്ന് ആരംഭിക്കുന്ന പാത കരിയാട് ഭാഗം വരെ മേൽപ്പാലത്തിലൂടെ സഞ്ചരിക്കും. തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അണ്ടർഗ്രൗണ്ട് ടണൽ സംവിധാനം വഴിയാകും മെട്രോ കടന്നുപോകുക.വിമാനത്താവളം പിന്നിട്ട ശേഷം നായത്തോട് വഴി അങ്കമാലി ടൗണുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ, പുതിയ രൂപരേഖയിൽ അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മൂന്നാം ഘട്ടത്തിനായുള്ള ഡിപിആർ സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്.





