
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് നിസാർ ഓടി രക്ഷപ്പെടുകയായിരുന്നു. ബാറിൽ വച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരും സുഹൃത്തുകളാണെന്ന് പൊലീസ് പറഞ്ഞു. രാത്രി 8 മണിയോടെയാണ് സംഭവം. രണ്ടുപേരും നെടുമങ്ങാട് മാർക്കറ്റിലെ തൊഴിലാളികളാണ്. ഇരുവരും ബാറിൽ കയറി മദ്യപിച്ചതിന് ശേഷം മാർക്കറ്റിലെത്തി വഴക്ക് കൂടുകയായിരുന്നു. തുടർന്ന് ഹാഷിറിനെ സുഹൃത്ത് കത്തികൊണ്ട് നെഞ്ചിൽ കുത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു. നെഞ്ചിലും തുടയിലും കഴുത്തിലുമാണ് ഹാഷിറിന് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
