ഗർഭിണിയാണ്, ഭർത്താവിനെ കൊണ്ടുപോകരുത്’; കരഞ്ഞപേക്ഷിച്ച യുവതിയെ പൊലീസ് തള്ളിമാറ്റി; പിന്നാലെ മരണം, ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
‘
ഫിറോസാബാദ്: കവർച്ചാ കേസിൽ ഭർത്താവിനെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോകുന്നത് തടഞ്ഞതിന് പിന്നാലെ എട്ട് മാസം ഗർഭിണിയായ യുവതി മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ലഭാവ ഗ്രാമവാസിയായ അഞ്ജലി വർമ്മ (28) ആണ് മരിച്ചത്. ഭർത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ തള്ളിമാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.ഗ്രാമത്തിലെ ഒരു കടയിൽ നടന്ന മോഷണത്തിൽ സംശയിച്ചാണ് യുവതിയുടെ ഭർത്താവായ ഗൗരവിനെ ചോദ്യം ചെയ്യാനായി പൊലീസ് സംഘം വീട്ടിലെത്തി കൊണ്ടുപോയത്. ഇതിനിടെ ഭർത്താവിന്റെ കൈകൾ പിടിച്ച് വെച്ച് താൻ പൂർണ ഗർഭിണിയാണെന്നും കൊണ്ടുപോകരുതെന്നും യുവതി കരഞ്ഞ് അപേക്ഷിച്ചെങ്കിലും സ്ഥലത്തുണ്ടായ ഉന്തും തള്ളലിലുമിടയിൽ യുവതിയെ പൊലീസുകാർ തള്ളിമാറ്റുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമെന്നും ഗൗരവിന്റെ സഹോദരൻ പറയുന്നു. തുടർന്ന് യുവതിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആൺകുഞ്ഞിന് ജന്മം നൽകിയതിന് തൊട്ടുപിന്നാലെ യുവതി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടർന്ന് കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം നടത്തി.ശത്രുതയുടെ പേരിൽ കടയുടമ വ്യാജ പരാതി നൽകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു. എന്നാൽ തള്ളിമാറ്റിയില്ലെന്നും ഉപദ്രവിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൃത്യമായ അന്വേഷണം നടത്താനാണ് ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.





