CPIM -BJP ഡീൽ ഉണ്ടെന്ന് പറയുന്നു, RSS നോടുള്ള ഇടതുപക്ഷ സമീപനം ആർക്കെങ്കിലും വിശദീകരിച്ച് നൽകണോ?:എം എ ബേബി
കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫിനെതിരായി വ്യാജ പ്രതീതി നിര്‍മാണം നടന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വ്യാജ പ്രചാരന്നത്തിൽ ചില ജാഗ്രത കുറവ് ഉണ്ടായിരുന്നു. അത് തിരുത്താൻ നടപടി ഉണ്ടാകും.
ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം പിന്നോട്ടടികൾ പാർട്ടിയ്ക്ക് ഉണ്ടായി, ന്യായീകരിക്കാൻ പറ്റാത്ത തരത്തിൽ ജനങ്ങൾക്ക് ഇങ്ങനെ ഒരു തോൽവി തരേണ്ടിയിരുന്നോ?ഇതെല്ലാം പാർട്ടി നാട്ടിലുടനീളം ചർച്ചചെയ്തു സഖാക്കളുടെ എല്ലാം അഭിപ്രായങ്ങൾ കേട്ടു എം എ ബേബി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അദ്ദേഹം ഓര്‍മപ്പെടുത്തി. അതിദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീ സുരക്ഷാ പെന്‍ഷനും എല്ലാ മേഖലകളിലും സമഗ്ര വികസനവും പിണറായി സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നിട്ടും എല്‍ഡിഎഫിന് തോല്‍വി എങ്ങനെ സംഭവിച്ചു എന്നതിലാണ് പാര്‍ട്ടി ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ചിലർ വ്യാജ പ്രതീതി നിർമിച്ചു, നഗ്നമായ കള്ളപ്രചാര വേല ഉണ്ടായി, ഇടതുപക്ഷവും ആർഎസ്എസും തമ്മിൽ രഹസ്യധാരണയുണ്ട് എന്നുള്ളത്തരത്തിൽ വരെ കാര്യങ്ങൾ പോയി. ആർഎസ്എസിനോടുള്ള ഇടതുപക്ഷ സമീപനം ആർക്കെങ്കിലും വിശദീകരിച്ച് നൽകണോ?
പിണറായിയുടെ തലയെടുത്തുകൊണ്ട് വന്നാല്‍ ഇനാം തരുമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത് നമുക്കറിയാം. എത്ര സഖാക്കള്‍ ആര്‍എസ്എസിന്റെ കൊലക്കത്തിയ്ക്ക് ഇരയായത്. സഖാവ് പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത്തരത്തില്‍ ആര്‍എസ്എസിനെ എതിര്‍ത്തത് മൂലം ആക്രമിക്കപ്പെട്ട ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്. അവിടെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്നത്. സ്മാർട്ട് ഫോണിലൂടെ ഈ കള്ളക്കഥ പറഞ്ഞ് പരത്തി. എന്നാല്‍ എല്‍ഡിഎഫ് ബിജെപി ഡീല്‍ എന്ന പ്രചാരണം നടത്തുകയും കോണ്‍ഗ്രസ് അടിയിലൂടെ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുകയും ചെയ്തെന്നും എം എ ബേബി ആരോപിച്ചു.





