പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണം, തോറ്റിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല’: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. യോഗത്തിൽ പിണറായി വിജയനും, എം.വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. രണ്ടുതവണ പിണറായി ഇളവ് വാങ്ങി, പാർട്ടി തെരഞ്ഞെടുപ്പിൽ തോറ്റിട്ടും ഉത്തരവാദിത്വമേറ്റെടുക്കാൻ തയാറായില്ല. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകാൻ ഉള്ള തീരുമാനം റദ്ദാക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യം. മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിയും ശൈലികളും ശരിയായില്ല. ഇത്തരം പെരുമാറ്റങ്ങളാണ് ജനങ്ങളെ അകറ്റിയതും തോൽവിക്ക് കാരണമായതും. ഇനിയെങ്കിലും തിരുത്തണം. പാർട്ടി സെക്രട്ടറി പാർട്ടിയെയല്ല കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചത്. പാർട്ടിക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുല്ലുവില ആയിരുന്നെന്നും വിമർശനം. മന്ത്രിമാരുടെ പ്രവർത്തനം ശരിയായില്ലെന്നും മുൻ മന്ത്രി വീണ ജോർജിനെയും അംഗങ്ങൾ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ് സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.





