ത്രില്ലർ പോരിൽ ബെംഗളൂരുവിന് ജയം; മുംബൈയെ തോൽപിച്ചത് അവസാന പന്തിൽ
റായ്‌പൂർ: മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിന് തോൽപിച്ച് ബെംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ബെംഗളൂരു മറികടന്നത്. ക്രുണാൽ പാണ്ട്യയുടെ അർധ സെഞ്ച്വറിയും ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ ബൗളിങ് പ്രകടനവുമാണ് ബെംഗളുരുവിന്റെ വിജയത്തിൽ നിർണായകമായത്. ഇതോടെ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് സ്കോർ ചെയ്തത്. തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ട മുംബൈയുടെ മൂന്ന് മുൻ നിര ബാറ്റർമാരെയും പവർ പ്ലേയിൽ ഭുവനേശ്വർ കുമാർ മടക്കി അയച്ചത്. റയൽ റിക്കൾട്ടൻ, രോഹിത് ശർമ, സൂര്യകുമാർ എന്നിവരാണ് നിരാശയോടെ മടങ്ങിയത്. തുടർന്ന് നാലാം വിക്കറ്റിൽ തിലക് വർമയും നമാൻ ധിറും ചേർന്ന് കൂട്ടിച്ചേർത്ത 82 റൺസിന്റെ കൂട്ടുകെട്ടാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 42 പന്തിൽ മൂന്ന് ഫോറം രണ്ട് സിക്സുമായി 57 റൺസാണ് തിലക് ഈ ഇന്നിങ്സിൽ സ്കോർ ചെയ്തത്. അതെ സമയം 32 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 47 റൺസാണ് നമാൻ ധിറിന്റെ സംഭാവന. നാല് ഓവറിൽ വെറും 23 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വറിന്റെ പ്രകടനം നിർണായകമായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു അവസാന പന്തിൽ വിജയലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി കുറിച്ച ക്രുണാൽ പാണ്ട്യയുടെ പ്രകടനം ബെംഗളൂരുവിന്റെ ചെസിൽ നിർണായകമായി. 46 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സും പറത്തി 73 റൺസാണ് പാണ്ട്യ അടിച്ചെടുത്തത്. വിരാട് കൊഹ്‌ലി തുടർച്ചയായ രണ്ടാം മത്സരത്തിലും ആദ്യ പന്തിൽ തന്നെ പുറത്തായി. ദീപക് ചഹാറാണ് ബെംഗളൂരു ഓപ്പണറുടെ വിക്കെറ്റ് വീഴ്ത്തിയത്. ക്രുണാൽ പാണ്ട്യ ബെത്തേലിനൊപ്പം കൂട്ടിച്ചേർത്ത 55 റൺസാണ് ബെംഗളൂരുവിനെ മത്സരത്തിൽ പിടിച്ച് നിർത്തിയത്. പുറകെ വന്ന ഷെപ്പേർഡിനൊപ്പവും പാണ്ട്യ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി.




