ടിവി, റേഡിയോ, ഡിടിഎച്ച് സേവനങ്ങൾക്ക് ഇനി ഒറ്റ നിയമാവലി; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ടെലിവിഷൻ ചാനലുകൾ, റേഡിയോ സ്റ്റേഷനുകൾ, ഡിടിഎച്ച് ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള വിവിധ പ്രക്ഷേപണ സേവനങ്ങളെ ഒരൊറ്റ നിയന്ത്രണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. 2023-ലെ പുതിയ ടെലികമ്മ്യൂണിക്കേഷൻസ് ആക്ടിന്റെ ഭാഗമായി തയാറാക്കിയ ‘2026-ലെ കരട് ടെലികമ്മ്യൂണിക്കേഷൻസ് (ടെലിവിഷൻ, റേഡിയോ, അസോസിയേറ്റഡ് സർവീസസ്) നിയമങ്ങൾ’ മന്ത്രാലയം പുറത്തിറക്കി. നിലവിലുള്ള സങ്കീർണ്ണമായ ഒന്നിലധികം മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുമതികൾക്കും പകരം ലളിതമായ ഏകീകൃത റൂൾബുക്ക് കൊണ്ടുവരികയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.ടെലിവിഷൻ ചാനലുകൾ, ഡിടിഎച്ച്, ഹെഡ്‌എൻഡ്-ഇൻ-ദി-സ്കൈ, സ്വകാര്യ എഫ്എം റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, ഐപിടിവി സേവനങ്ങൾ എന്നിവയ്ക്കായി നിലവിലുള്ള ആറ് വ്യത്യസ്ത നയ ചട്ടക്കൂടുകളെ കൂട്ടിയോജിപ്പിച്ചാണ് പുതിയ നിയമങ്ങൾ തയാറാക്കിയിരിക്കുന്നത്. മാധ്യമ മേഖലയിൽ ബിസിനസ്സ് നടപടികൾ കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മുൻപുണ്ടായിരുന്ന ‘ഗ്രാന്റ് ഓഫ് പെർമിഷൻ എഗ്രിമെന്റ്’ ഒഴിവാക്കിക്കൊണ്ട് ഫീസ് ഘടനകളും സർക്കാർ അനുമതികൾക്കുള്ള സമയപരിധിയും കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. പുതിയ കരട് നിയമത്തിന്മേൽ പൊതുജനങ്ങൾക്ക് ജൂലൈ 27 വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. പുതിയ ഏകീകൃത നിയമത്തിലും മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കുന്ന ചില പ്രധാന വ്യവസ്ഥകൾ സർക്കാർ നിലനിർത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പരിസ്ഥിതി സംരക്ഷണം, ദേശീയോദ്ഗ്രഥനം തുടങ്ങിയ പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ എല്ലാ ടെലിവിഷൻ ചാനലുകളും ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും ഉള്ളടക്കം സംപ്രേഷണം ചെയ്യണം. മുൻപ് 2022-ലെ അപ്‌ലിങ്കിംഗ്, ഡൗൺലിങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളിൽ കൊണ്ടുവന്ന നിബന്ധന പുതിയ ചട്ടത്തിലും തുടരും. സമാനമായി, സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകൾ ദേശീയ പ്രാധാന്യമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ വിഷയങ്ങളിൽ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പരിപാടികൾ പ്രക്ഷേപണം ചെയ്യേണ്ടതുണ്ട്. കൂടാതെ, എഫ്എം സ്റ്റേഷനുകളിലെ ദൈനംദിന പരിപാടികളുടെ 20 ശതമാനമെങ്കിലും പ്രാദേശിക ഉള്ളടക്കമായിരിക്കണമെന്നും കരടിൽ വ്യക്തമാക്കുന്നു. കാലാവധിയും നിയന്ത്രണങ്ങളും പുതിയ വ്യവസ്ഥകൾ പ്രകാരം ടെലിവിഷൻ ചാനലുകൾ, ഡിടിഎച്ച് ഓപ്പറേറ്റർമാർ, കമ്മ്യൂണിറ്റി റേഡിയോ എന്നിവയ്ക്കുള്ള അനുമതിയുടെ കാലാവധി 10 വർഷമായിരിക്കും. എന്നാൽ ഡിടിഎച്ച്, എച്ച്ഐടിഎസ് തുടങ്ങിയ വിതരണ സേവനങ്ങൾക്ക് 20 വർഷത്തേക്കും സ്വകാര്യ എഫ്എം റേഡിയോകൾക്ക് 15 വർഷത്തേക്കും അനുമതി ലഭിക്കും. കാലാവധി നീട്ടാൻ ആഗ്രഹിക്കുന്ന പ്രക്ഷേപകർ പ്രോഗ്രാം-പരസ്യ കോഡുകൾ കൃത്യമായി പാലിച്ചിരിക്കണം. മുൻകാലയളവിൽ അഞ്ചിൽ കൂടുതൽ തവണ നിയമലംഘനം നടത്തിയിട്ടുള്ളവർക്ക് അനുമതി പുതുക്കി നൽകില്ല. മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലോ മാനേജ്‌മെന്റിലോ മാറ്റം വരുത്താൻ മുൻകൂർ സർക്കാർ അനുമതി വാങ്ങണം. ഓഹരി പങ്കാളിത്തം, വിദേശ നിക്ഷേപം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ സർക്കാരിനെ കൃത്യമായി അറിയിക്കണം. വാർത്താ ചാനലുകൾ പോലുള്ള തന്ത്രപ്രധാന വിഭാഗങ്ങൾ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.





