CrimeKerala

വീടിന് തൊട്ടുചേ‍ർന്നുള്ള സ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമർദനം; പ്രതികളെ പിടിക്കാതെ പൊലീസ്

കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെ കോഴിക്കോട് കൊയിലാണ്ടിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടികൂടാതെ പോലീസ്. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പടെ പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്നാണ് കൊയിലാണ്ടി പോലീസ് പറയുന്നത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വീട്ടുടമസ്ഥൻ ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം രാവിലെ ആശുപത്രി വിട്ടു. വീടിനോട് തൊട്ടുചേർന്ന് കിടക്കുന്ന സ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് കൊയിലാണ്ടി പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും മൂന്ന് പേർ വീട്ടിൽ കയറി ക്രൂരമായി മർദിച്ചത്. വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ഉണ്ണികൃഷ്ണനെ ആദ്യം മര്‍ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലുണ്ടായിരുന്ന കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ അക്രമണത്തിന്‍റെ വീഡിയോയും പകര്‍ത്തി. ഉണ്ണികൃഷ്ണനെ നിലത്തിട്ട് മര്‍ദിച്ചശേഷം വീട്ടിലെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തശേഷമാണ് അക്രമികള്‍ തിരിച്ചുപോയത്. ഉണ്ണികൃഷ്ണനെ മര്‍ദിക്കുന്നത് തടയാൻ മക്കളും ഭാര്യയും ശ്രമിച്ചപ്പോള്‍ അവര്‍ക്കുനേരെയും ആക്രമണമുണ്ടായി. മൂന്നംഗ സംഘമാണ് സ്ഥലത്തെത്തി അക്രമം നടത്തിയതെന്നാണ് പരാതി. കേസിൽ നാട്ടുകാരും ഡിവൈഎഫ് പ്രവർത്തകരും അടങ്ങിയ പ്രതികളെ ഇതുവരേയും പോലീസ് പിടികൂടിയിട്ടില്ല. വീട്ടിൽ കയറിയാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ഭീഷണിയെ തുടർന്ന് സഹോദരന്റെ വീട്ടിലാണ് ഇവർ കഴിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button