ദേശീയപാതാ മധ്യത്തിൽ നിന്ന് 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും 92 അനുമതി നൽകരുത്’, സുപ്രിംകോടതി ഉത്തരവിൽ വീണ്ടും ആശങ്കയിലായി ഭൂമി വിട്ടുനൽകിയവർ

ന്യൂഡൽഹി: ദേശീയ പാതയ്ക്കായി ഭൂമി വിട്ടുനൽകിയവർക്ക് വീണ്ടും ആശങ്ക. ദേശീയപാതകളിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സുപ്രിംകോടതി പുറപ്പെടുവിച്ച പുതിയ നിർദേശങ്ങളാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുന്നത്. ദേശീയ പാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്നാണ് ഏപ്രിൽ 26ന് പുറപ്പെടുവിപ്പിച്ച ഇടക്കാല ഉത്തരവിലുള്ളത്.

ഈ ഉത്തരവ് നടപ്പിലാക്കുകയാണെങ്കിൽ വികസന ആവശ്യങ്ങൾക്കായി ഭൂമി വിട്ടുനൽകി ചുരുങ്ങിയ സെന്റ് സ്ഥലം മാത്രം ബാക്കിയുള്ളവർക്ക് അവിടെ വീട് വെക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോ​ഗിക്കാൻ സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാവുക കേരളമാണ്. കാരണം രാജസ്ഥാൻ, യുപി പോലുള്ള മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലുള്ള കേരളത്തിലെ റോഡുകൾക്ക് ഇരുവശവും വീടുകളും വാണിജ്യ സ്ഥാപനങ്ങളും കൂടുതലായുണ്ട്. അതിനാൽ നിയന്ത്രണം അതുപോലെ നടപ്പിലാക്കുന്നത് പ്രായോ​ഗികമല്ല.

2025 നവംബർ 2ന് രാജസ്ഥാനിലെ ഫലോദി ജില്ലയിലെ മാറ്റോഡ ഗ്രാമത്തിന് സമീപം ഒരു ടെമ്പോ ട്രാവലർ നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് നാല് കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടെ 15 തീർത്ഥാടകർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. രാജ്യത്തെ ദേശീയപാതകൾ സുരക്ഷിതമാക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ട്രക്കുകളും വലിയ വാഹനങ്ങളും റോഡിൽ തന്നെ നിർത്തിയിടുന്നതും റോഡരികിലെ അനധികൃത ധാബകളും കടകളും സ്ഥാപിച്ചതും വെളിച്ചമില്ലാത്ത അപകട മേഖലകൾ, ആംബുലൻസ് സൗകര്യമില്ലായ്മ, ഡ്രൈവർമാർക്ക് വിശ്രമിക്കാൻ സ്ഥലമില്ലായ്മ തുടങ്ങിയവ കാരണം ഹൈവേകളിൽ അപകടങ്ങൾ കൂടുന്നു എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം.

ഈ പ്രശ്നം പരിഹരിക്കാൻ കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും എൻഎച്ച്എഐക്കും കർശന നിർദേശങ്ങൾ നൽകിയിരുന്നു. ഹൈവേയിൽ വാഹനം നിർത്തിയിടുന്നത് തടയുക, അനധികൃത കടകളും ധാബകളും പൊളിച്ചുനീക്കുക, ഓരോ ജില്ലയിലും ഹൈവേ സുരക്ഷാ സമിതി ഉണ്ടാക്കുക, പൊലീസ് പട്രോളിംഗ് ശക്തമാക്കുക, ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയവയും ഇവയെല്ലാം നിശ്ചിത സമയത്തിനുള്ളിൽ ചെയ്ത് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പാലിച്ചതായി റിപ്പോർട്ട് നൽകിയത് വെറും മൂന്ന് സംസ്ഥാനങ്ങൾ മാത്രമായിരുന്നു. ബീഹാർ, കർണാടക, പുതുച്ചേരി. മറ്റു സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയിരുന്നില്ല.

കേസിൽ നിർദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാത്ത സംസ്ഥാനങ്ങൾ ഓഗസ്റ്റ് 25നകം മറുപടി നൽകണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം പഠിച്ച് സുപ്രീം കോടതിയിൽ നിലപാടറിയിക്കാൻ കേരള സർക്കാരും നിർബന്ധിതരായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button