പ്രിയദർശിനി കെ എസ് ആർ ടി സി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാർ തയ്യാറായാലും പണം വാങ്ങില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം : പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആരെങ്കിലും ടിക്കറ്റിന് പണം നൽകാൻ തയ്യാറായാലും അവരുടെ പക്കൽ നിന്നും പണം വാങ്ങില്ലെന്ന് ഗതാ​ഗത മന്ത്രി സിപി ജോൺ. അങ്ങനെ പണം വാങ്ങാൻ കഴിയില്ലെന്നും, അത് പല ബുദ്ധിമുട്ടുകൾക്കും ഇടയാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നുംസിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി പറഞ്ഞു.അതേസമയം, കെഎസ്ആര്‍ടിസിയുടെ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ജൂൺ 16ന് 18.56 ലക്ഷം പേരാണ് ഓർഡിനറി ബസിൽ യാത്ര ചെയ്തത്. ഇതിൽ 11.84 ലക്ഷവും സ്ത്രീ യാത്രക്കാരാണ്. ഈ ദിവസത്തെ യാത്രക്ക് 2.46 കോടി കെഎസ്ആർടിസിക്ക് സർക്കാർ നൽകണമെന്നും സിപി ജോൺ പറഞ്ഞു. തിരുവനന്തപുരത്ത് മാത്രമാണ് സിറ്റി ഫാസ്റ്റ് ഉള്ളത്. 384 സിറ്റി ഫാസ്റ്റ് ബസുകൾ ഉണ്ട്. ഒരു ഓർഡിനറി ബസുപോലും പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. ഓർഡിനറിയും സിറ്റി ഫാസ്റ്റും തമ്മിൽ തിരിച്ചറിയാനായാണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കർ ഒട്ടിച്ചത്. മാത്രമല്ല രണ്ട് സിറ്റി ഫാസ്റ്റ് ഓർഡിനറി ആക്കി മാറ്റിയെന്നും ഗതാഗത മന്ത്രി പറഞ്ഞു. പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ സർവീസുകളാണ് ഓർഡിനറിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബസുകൾ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം വകുപ്പ് സെക്രട്ടറി പരിശോധിക്കുമെന്നും സിപി ജോൺ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button