ആദ്യ മൃതദേഹത്തിന് മുകളിൽ പട്ട്, കിട്ടിയത് തലയോട്ടിയും 6 പല്ലുകളും; അസ്ഥികൾക്ക് കേടുപാടില്ലാതെ രണ്ടാമത്തെ മൃതദേഹം
കണ്ണൂർ ∙ ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിലെ കല്ലറയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് കല്ലറയിൽ ഇറങ്ങി മൃതദേഹങ്ങൾ പുറത്തെടുത്ത കോഴിക്കോട് സ്വദേശി മഠത്തിൽ അബ്ദുൽ അസീസ്. കല്ലറയിൽ രണ്ട് മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യം പായയിൽ പൊതിഞ്ഞ രീതിയിൽ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹമാണ് പുറത്തെടുത്തത്. വെള്ളത്തുണിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. അതിന് മുകളിൽ പട്ട് ഉണ്ടായിരുന്നു. എല്ലാ തുണികളും പരിശോധിച്ചു. തലയോട്ടിയും ആറ് പല്ലുകളും കിട്ടി. ഇടത്തേ കയ്യിന്റെ മുട്ടിന്റെ മുകളിലെ എല്ലും വലത്തേ കാലിന്റെ അരയുടെ താഴെയുള്ള എല്ലും ലഭിച്ചു. ബാക്കി ഭാഗങ്ങളെല്ലാം പൂർണമായും നശിച്ചിരുന്നു. കൂടാതെ കൊന്തയും മാലയും കിട്ടി. ഇതെല്ലാം പരിശോധനയ്ക്കായി ശേഖരിച്ചു. പായയിൽ പൊതിഞ്ഞ രീതിയിലാണ് മൃതദേഹം എന്നാണ് ആദ്യം കരുതിയത്. എന്നാൽ മൃതദേഹം പെട്ടിയിൽ വച്ചശേഷം പായ മടക്കി അതിന്റെ മുകളിൽ വച്ചതാണ്. മൃതദേഹം പായയിൽ പൊതിഞ്ഞിട്ടില്ലായിരുന്നു. കല്ലറയുടെ അടിഭാഗം പരിശോധിച്ചെങ്കിലും വേറെ ഒന്നും കാണാൻ സാധിച്ചില്ല. അടിഭാഗം കോൺക്രീറ്റ് ഇട്ട നിലയിലാണെന്നും അബ്ദുൽ അസീസ് പറഞ്ഞു.
രണ്ടാമത്തെ മൃതദേഹം പുരുഷന്റേതാണ്. വെള്ളത്തുണിക്കുള്ളിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. എല്ലാ എല്ലുകളും പല്ലുകളും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ഷീറ്റിലായതിനാലാണ് അസ്ഥികൾക്ക് കേടുപാടുകൾ സംഭവിക്കാതിരുന്നത്. കൂടുതൽ പരിശോധനയ്ക്കായി ശരീര ഭാഗങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ചുവെന്നും അബ്ദുൽ അസീസ് പറഞ്ഞു.
അബ്ദുൽ അസീസ് ഉൾപ്പെടെ ആറ് പേരാണ് കോഴിക്കോട് നിന്ന് മൃതദേഹം എടുക്കുന്നതിനായി എത്തിയത്. കോഴിക്കോട് സരോവരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം എടുത്തതുൾപ്പെടെ നിരവധി മൃതദേഹങ്ങൾ എടുത്തത് അസീസിന്റെ നേതൃത്വത്തിലാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് കല്ലറ തുറന്ന് പരിശോധന നടത്തിയത്. തഹസിൽദാർ, പൊലീസ് അഡീഷനൽ സൂപ്രണ്ട്, ഫൊറൻസിക് സംഘം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തുമെന്നും അറിയിച്ചു.
13ന് മൃതദേഹം സംസ്കരിക്കുന്നതിനായി 38ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടത്. ഒരു മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിലായിരുന്നു. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ലാത്തതാണ് സംശയങ്ങൾക്ക് വഴിവച്ചത്. തുടർന്ന് കല്ലറ തുറന്ന് പരിശോധിക്കണമെന്ന നിലപാടിലായിരുന്നു ഇടവക വികാരിയും പള്ളിക്കമ്മറ്റിക്കാരും. 2006ൽ മറിയം മൊയ്യപ്പള്ളി, 2015ൽ ജെയിംസ് കൂമ്പുക്കൽ എന്നിവരുടെ മൃതദേഹങ്ങൾ ആണ് ഇവിടെ അടക്കിയിരുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം രണ്ട് മൃതദേഹങ്ങളും പെട്ടിയിലാണ് അടക്കം ചെയ്തത്. മറിയത്തെ അടക്കിയ പെട്ടി നശിച്ചതോടെയാണ് പെട്ടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് പായ പുറത്തുവന്നത്. ഇതാണ് സംശയങ്ങൾക്ക് കാരണമായത്. ജെയിംസിന്റെ മൃതദേഹം അടക്കുന്നതിന് മുമ്പ് ശരിയായ രീതിയിൽ അറക്കപ്പൊടിയും മണലും ഇട്ട് കുഴി മൂടിയില്ലെന്നും അതാണ് രണ്ട് മൃതദേഹങ്ങളും പുറത്തുവന്നതെന്നുമാണ് നിഗമനം.





