പതിനാലുകാരിയെ പീഡിപ്പിച്ച പിതാവിന് 43 വർഷം കഠിന തടവും അഞ്ചുലക്ഷം പിഴയും
പുനലൂർ: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 43 വർഷം കഠിന തടവിന് ശിക്ഷിച്ചു. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. 43കാരനായ കുളത്തൂപ്പുഴ സ്വദേശിയെ പുനലൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് അരവിന്ദ് ബി. ഇടയോടി ആണ് ശിക്ഷിച്ചത്.പിഴ ഒടുക്കാത്ത പക്ഷം മൂന്ന് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പോക്സോ നിയമത്തിലേയും ജുവനൈൽ ജസ്റ്റീസ് നിയമത്തിലേയും വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കുന്നത് ഇരയായ മകൾക്ക് നൽകാനാണ് വിധി. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രണ്ടു ദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പ്രതി ലൈംഗീക പീഡനങ്ങൾക്ക് ഇരയാക്കിയത്. കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി. അനീഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് ഹാജരായി.





