ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ചു; കോട്ടയത്തെ പരിപ്പ് തൊള്ളായിരം കള്ളു ഷാപ്പിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് പരിപ്പ് തൊള്ളായിരം കള്ളു ഷാപ്പിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഈ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ഏഴ് ഷാപ്പുകളുടെയും ലൈസൻസും റദ്ദാക്കി. ഡെപ്യൂട്ടി എക്സെസ് കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതിനെ തുടർന്ന് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത കുമരകം സ്വദേശി ജ്യോതിഷ് (41) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജ്യോതിഷിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജ്യോതിഷിൻ്റെ സുഹൃത്തുക്കളായ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും നടത്തിയ പരിശോധനയിൽ ഷാപ്പ് വളരെ വൃതിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. സംഭവത്തിൽ ഷാപ്പ് ലൈസൻസികൾ, മാനേജർ, പാചകക്കാരൻ എന്നിവർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.





