അധ്യാപികയുടെ കണ്ണില്ലാത്ത ക്രൂരത;നാല് വയസുകാരന്റെ കണ്ണിൽ പെൻസിൽ കൊണ്ട് കുത്തി, സഹോദരന്റെ ചെവി അടിച്ചു തകർത്തു ; പരാതിപ്പെടാനെത്തിയ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി സ്കൂൾ അധികൃതർ
ഫിറോസാബാദ്: നാല് വയസ്സുകാരനായ വിദ്യാർഥിയുടെ കണ്ണിൽ പെൻസിൽ കൊണ്ട് കുത്തി അധ്യാപിക. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നാല് വയസുകാരന്റെ ജേഷ്ഠന്റെ ചെവി മറ്റൊരു അധ്യാപിക അടിച്ച് തകർക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസെടുക്കാൻ പൊലീസും ആദ്യ ഘട്ടത്തിൽ തയ്യാറായില്ല. എസ്എസ്പിക്ക് പരാതി നൽകിയതിന് ശേഷമാണ് സ്കൂൾ അധികൃതരേയും അധ്യാപികമാരേയും പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 12 കിലോമീറ്റർ അകലെ ഥാനാ നോർത്ത് മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘മദർ പ്രൈഡ് ഇന്റർനാഷണൽ സ്കൂളിലാണ്’ ഈ ക്രൂരത നടന്നത്. ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാജൽ എന്ന് പേരുള്ള അധ്യാപിക തന്റെ മകനായ അൻമോളിന്റെ കണ്ണിൽ പെൻസിൽ കൊണ്ട് കുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മനോജ് കുമാർ പറഞ്ഞു. പെൻസിലിന്റെ കൂർത്ത ഭാഗം കണ്ണിനുള്ളിലേക്ക് കയറിയതോടെ രക്തസ്രാവമുണ്ടായി. തുടക്കത്തിൽ ഫിറോസാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർചികിത്സക്കായി അൻമോളിനെ ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തി. അൻമോളിന്റെ മൂത്ത സഹോദരൻ ആര്യനും സ്കൂളിൽ വെച്ച് മർദ്ദനമേറ്റിരുന്നു. യോഗേന്ദ്രി എന്ന് പേരുള്ള അധ്യാപിക ആര്യനെ മർദ്ദിക്കുകയും തുടർന്ന് ചെവിക്ക് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സ്കൂൾ മാനേജരായ വിശ്വനാഥ് ശർമ്മയും കുട്ടിയെ ആക്രമിച്ചതായി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ രക്ഷിതാക്കൾ സ്കൂളിലെത്തിയപ്പോൾ ഡയറക്ടർ സംഭവം നിഷേധിക്കുകയാണുണ്ടായത്. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് ഡിലീറ്റ് ചെയ്തതായി ഡയറക്ടർ പറഞ്ഞു. രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെ സ്കൂൾ അധികൃതർ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നുണ്ട്. കുട്ടിയുടെ പിതാവ് ജൂലൈ 15-ന് പരാതി നൽകാൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് ദിവസങ്ങളോളം അദ്ദേഹം സ്റ്റേഷൻ കയറിയിറങ്ങിയെങ്കിൽ ഫലമുണ്ടായില്ല. ഒടുവിൽ ജൂലൈ 25-ന് എസ്എസ്പിക്കും പരാതി നൽകി. ഇതിനുശേഷം ജൂലൈ 26-നാണ് സ്കൂൾ ഡയറക്ടർ, മാനേജർ വിശ്വനാഥ് ശർമ്മ, അധ്യാപകരായ കാജൽ, യോഗേന്ദ്രി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.





