മൂന്ന് ദന്തൽ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു
കോതമംഗലം: വടാട്ടുപാറ പലവൻ പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ ബി.ഡി.എസ് വിദ്യാർഥികളായ കോട്ടയം ഐ.ഇ നഗർ പ്ലാമൂട്ടിൽ ബിയോൺ ബിജു (22),കോട്ടയം ചാമപ്പതാൽ പുതുപറമ്പിൽ അതുൽ രാജ് (22), തിരുവനന്തപുരം പൂവാർ പൊട്ടയിൽ വിഷ്ണു ഭവൻ വി.ബി. ഹരീഷ് (22) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഒൻപതംഗ സംഘം പലവൻപടിയിൽ കുളിക്കാനിറങ്ങിയത്. ഒന്നരയോടെയാണ് അപകടം. അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ട് പേരും അപകടത്തിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ എത്തുമ്പോഴേക്കും മൂന്നുപേരും വെള്ളത്തിൽ മുങ്ങി താണിരുന്നു. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷസേന സ്കൂബ ടീം എത്തി മൂന്ന് പേരേയും മുങ്ങി എടുത്ത് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ പലവൻപുഴ ഭാഗത്താണ് ദുരന്തം. ഭൂതത്താൻകെട്ട് അണക്കെട്ടിന് താഴെയുള്ള പ്രദേശമാണിത്. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ നിരന്തരം അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇരുപതോളം പേർ പലപ്പോഴായി മുങ്ങിമരിച്ചതായി നാട്ടുകാർ പറയുന്നു. അപകടസാധ്യത ചൂണ്ടിക്കാട്ടി പുഴയിൽ ഇറങ്ങരുത് എന്ന ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിലും ആളുകൾ അതൊന്നും ശ്രദ്ധിക്കാതെ വെള്ളത്തിൽ ഇറങ്ങാറുണ്ട്. നഗരത്തിൽ നിന്ന് ഏറെ മാറി കാടിനോട് ചേർന്ന പ്രദേശമായതിനാൽ അപകടവിവരം പുറത്തറിയാൻ ഏറെ വൈകി. മൊബൈലിന് റേഞ്ച് ഇല്ലാത്തതും വിനയായി.





