പോരായ്മകൾ പരിശോധിക്കും, പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചുവരും: ദേശാഭിമാനിയിൽ ലേഖനവുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പോരായ്മകൾ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി കരുത്തോടെ തിരിച്ചുവരുമെന്നും അക്കാര്യത്തിൽ തർക്കമില്ലെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 17 സീറ്റാണ് സിപിഎമ്മിന് കിട്ടിയതെന്നും 2001-ൽ എൽഡിഎഫ് 40 സീറ്റുകളിൽ ഒതുങ്ങിയെന്നും ഗോവിന്ദൻ എഴുതി. പിന്നീട് 99 സീറ്റുമായി അധികാരത്തിൽ വന്നെന്നും ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. മറയില്ലാതെ സംസാരിക്കാൻ അനുമതി നൽകിയതോടെ അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പിണറായി വിജയൻ, എം.വി ഗോവിന്ദൻ, പി.രാജീവ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനങ്ങൾ ഉയരുന്നത്. ജനവിധി എതിരാകാൻ പിണറായി വിജയനും എം.വി ഗോവിന്ദനും കാരണക്കാരാണെന്നും തളിപ്പറമ്പിൽ എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിച്ചത് തോൽവിയുടെ ആഘാതം ഉയർത്തിയെന്നും വിമർശനമുയർന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള ഈ അഭിപ്രായങ്ങൾ ജൂൺ ആറിന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും ജൂൺ 7, ജൂൺ 8 തീയതികളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ചർച്ച ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button