നിലമ്പൂർ മൂത്തേടത്ത് ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റിന് തീപിടിച്ചു
എടക്കര: മൂത്തേടത്ത് ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റിന് തീപിടിച്ചു. ഏഴ് ലക്ഷത്തോളം രൂപയുടെ നഷ്ടം. ചുങ്കത്തറ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പെട്ട മൂത്തേടം വല്ലടിമുണ്ടയിലെ കോഴിപ്പറമ്പന്‍ അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റാണ് കത്തിനശിച്ചത്. ഫര്‍ണിച്ചറും തടികളും ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ചെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ നിലമ്പൂര്‍ അഗ്‌നിരക്ഷാ സേനയുടെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. വീടുകളോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ യൂനിറ്റിന് തീ പിടിച്ചത് ആശങ്ക പരത്തി. വീടുകളിലേക്ക് തീ പടരുമോയെന്ന ആശങ്കയിലായിരുന്നു കുടുംബങ്ങള്‍. രണ്ടര മണിക്കൂറോളം നടത്തിയ ശ്രമത്തിലൂടെ പുലര്‍ച്ചെ നാലോടെയാണ് തീ നിയന്ത്രണ വിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. നിലമ്പൂര്‍ അഗ്‌നി രക്ഷാ സേന യൂനിറ്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ. ബാബുരാജ്, ഗ്രേഡ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ. യൂസഫലി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.





