ഐശ്വര്യ റായിക്കു വേണ്ടി അതിരപ്പള്ളിയിൽ തൂങ്ങിക്കിടന്നത് അരമണിക്കൂര്‍’; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ബോഡി ഡബിൾ
‘
മുംബൈ: വിക്രം, ഐശ്വര്യ റായ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായിരുന്നു ‘രാവൺ’. ചിത്രത്തിന്‍റെ ക്ലൈമാക്സ് ആരും മറക്കില്ല. ഐശ്വര്യയുടെ കഥാപാത്രമായ രാഗിണി തന്റെ ഭർത്താവ് ദേവ് തന്നെ പിടികൂടിയ വീരയെ കൊല്ലുന്നത് തടയാൻ ഒരു ഉയർന്ന പാറക്കെട്ടിൽ നിന്ന് ഒരു മലയിടുക്കിലേക്ക് ചാടുന്നതാണ് രംഗം. സ്‌ക്രീനിൽ ആ സീക്വൻസ് അതിശയിപ്പിക്കുന്നതായി തോന്നിയെങ്കിലും, ഐശ്വര്യയുടെ ബോഡി ഡബിൾ ആയ സ്റ്റണ്ട് ആർട്ടിസ്റ്റ് സനോബർ പർദിവാലയാണ് ഇത് അവതരിപ്പിച്ചത്. ജീവൻ പോലും അപകടത്തിലായേക്കാവുന്ന സീനായിരുന്നു ഇതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സനോബര്‍ പറയുന്നു. 50 അടി ഉയരത്തിൽ നിന്ന് 3.5 സെക്കൻഡുകൾ കൊണ്ട് പൂർത്തിയാക്കേണ്ട ക്ലിഫ് ജമ്പിനിടയിലാണ് അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടായത്. ഇതേത്തുടർന്ന് മലയിടുക്കിന് നടുവിലായി 30 മിനിറ്റോളം സനോബറിന് തൂങ്ങിക്കിടക്കേണ്ടി വന്നു.കാര്യങ്ങൾ വിചാരിച്ച പോലെ നടക്കാതെ വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നതാണ് സ്റ്റണ്ട് വർക്കിലെ പ്രധാന പാഠമെന്ന് സനോബർ കുറിച്ചു. ആ സമയത്ത് ശാന്തത പാലിക്കാനും, ശ്വാസോച്ഛ്വാസം നിയന്ത്രിക്കാനും, സുരക്ഷാ സംവിധാനങ്ങളിൽ വിശ്വസിക്കാനും കഴിഞ്ഞതാണ് രക്ഷയായത്. വെള്ളച്ചാട്ടത്തിന് അരികിൽ പൂർണമായും ശാന്തയായി തൂങ്ങിക്കിടന്ന ആ സമയത്ത്, ലോകത്ത് വളരെ കുറച്ചുപേർക്ക് മാത്രം കാണാൻ കഴിയുന്ന ഒരു കാഴ്ച ആസ്വദിക്കാൻ തനിക്ക് കഴിഞ്ഞുവെന്നും അവർ വിശദീകരിക്കുന്നു.2010ലാണ് ചിത്രം പുറത്തിറങ്ങിയത്. ഹിന്ദിയിലും തമിഴിലും ഒരേസമയം പുറത്തിറങ്ങിയ ഈ ചിത്രം തമിഴ് പതിപ്പിൽ വിക്രമാണ് പ്രതിനായക വേഷത്തിലെത്തിയത്. എന്നാൽ ഹിന്ദിയിൽ അഭിഷേക് ബച്ചനാണ് വിക്രമിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്‍റെ വേഷത്തിൽ വിക്രമും എത്തി. രാവണിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 2007 ൽ വിവാഹിതരായ ശേഷം ഐശ്വര്യയും അഭിഷേക് ബച്ചനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.





