ഒരു നൂറ്റാണ്ടിന്റെ പഴക്കം, ഇന്നും വാടകക്കെട്ടിടത്തിൽ; അടിസ്ഥാന സൗകര്യങ്ങളില്ലാതെ മഞ്ചേശ്വരം ഉദ്യാവർ തോട്ട ജിഎംഎൽപി സ്‌കൂൾ

മഞ്ചേശ്വരം: കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക് നിലവാരത്തിലേക്കും വികസന സൗകര്യങ്ങളിലേക്കും കുതിക്കുമ്പോഴും, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നൂറാം വാർഷികത്തിലേക്ക് കടക്കുകയാണ് കാസർകോട് മഞ്ചേശ്വരത്തെ ഒരു എൽപി സ്‌കൂൾ. 1927 ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ച മഞ്ചേശ്വരം ഉദ്യാവർ തോട്ട ജിഎംഎൽപി സ്‌കൂളാണ് സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാതെ ഇന്നും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.പതിറ്റാണ്ടുകൾ പഴക്കമുള്ള, ഓടുമേഞ്ഞ ഒരു കെട്ടിടത്തിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. ആകെയുള്ള ഈ കെട്ടിടത്തെ തട്ടികൾ വെച്ച് നാല് മുറികളായി തിരിച്ചിരിക്കുകയാണ്. ഇതിൽ ഒരു മുറി അങ്കണവാടിയായും, മറ്റൊരു മുറി സ്കൂൾ ഓഫീസും ഒരു ക്ലാസ് മുറിയുമായി ഉപയോഗിക്കുന്നു. ബാക്കിയുള്ള രണ്ട് മുറികളിലായാണ് മൂന്ന് ക്ലാസുകളിലെ കുട്ടികൾ ഒരുമിച്ചിരുന്ന് പഠിക്കുന്നത്. ഒന്നുമുതൽ നാലാം ക്ലാസ് വരെ 26 വിദ്യാർഥികളും അങ്കണവാടിയിൽ 16 കുട്ടികളുമാണ് ഇത്രയും ഇടുങ്ങിയ സൗകര്യത്തിൽ പഠനം നടത്തുന്നത്.വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ആകെയുള്ളത് ഒരു ശൗചാലയം മാത്രമാണ്. അത് സ്കൂളിന്റേതല്ല, മറിച്ച് തൊട്ടടുത്തുള്ള മദ്രസയുടേതാണ്. വിദ്യാലയത്തിലേക്കും അങ്കണവാടിയിലേക്കും ആവശ്യമായ കുടിവെള്ളം എടുക്കുന്നത് അടുത്തുള്ള ഒരു വീട്ടിലെ കിണറിൽനിന്നാണ്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യാൻ സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഓടുമേഞ്ഞ ചെറിയ ഒരു ഷെഡ് മാത്രമാണുള്ളത്.മഞ്ചേശ്വരം ആയിരം ജമാഅത്തിന് കീഴിലുള്ള ശൈഖ് സുൽത്താൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ് നിലവിലെ ഈ സ്കൂൾ കെട്ടിടവും സ്ഥലവും. കാലപ്പഴക്കം ചെന്ന ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പോലും നിലവിൽ യാതൊരുവിധ സർക്കാർ സഹായവും ലഭിക്കുന്നില്ല. താൽക്കാലികമായി ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.മറ്റിടങ്ങളിൽ പൊതുവിദ്യാലയങ്ങൾ വികസനത്തിന്റെ പുതിയ പടവുകൾ കയറുമ്പോഴാണ് നൂറ് വർഷത്തെ പാരമ്പര്യമുള്ള ഈ എൽപി സ്‌കൂൾ അധികൃതരുടെ കനിവും കാത്ത് ദുരിതാവസ്ഥയിൽ തുടരുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button