പുഴയിൽ കക്ക വാരാനിറങ്ങിയ ഒരു കുടുംബത്തിലെ എട്ട് പേര്‍ മുങ്ങി മരിച്ചു; മൂന്നുപേരെ കാണാനില്ല
ബംഗളൂരു: കർണാടകയിലെ ഭട്കലിലെ തട്ടേഹാക്കൽ നദിയിൽ കക്കകൾ ശേഖരിക്കാൻ വെള്ളത്തിലിറങ്ങിയ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. മരിച്ചതിൽ ഏഴുപേർ സ്ത്രീകളാണ്. മൂന്ന് പേരെ കാണാതായതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശങ്ക. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഒരേ കുടുംബത്തിലെ പതിമൂന്ന് അംഗങ്ങൾ ആൽവേക്കൊടി ബീച്ചിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ കക്കകൾ ശേഖരിക്കാൻ ബീച്ചിനടുത്തുള്ള നദിയിലേക്ക് ഇറങ്ങുകയും വെള്ളത്തിൽ ഒലിച്ചുപോവുകയായിരുന്നുവെന്നാണ് വിവരം. മരിച്ച എട്ട് പേരിൽ ആറ് മൃതദേഹങ്ങൾ ഭട്കൽ സർക്കാർ ആശുപത്രിയിലേക്കും ബാക്കി രണ്ട് മൃതദേഹങ്ങൾ ആർഎൻഎസ് ആശുപത്രിയിലേക്കും മാറ്റി.





