ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളെ ലക്ഷ്യം വെയ്ക്കും; സ്‌കൂട്ടറിൽ പിന്നാലെയെത്തി കത്രിക കൊണ്ട് ആക്രമിക്കും; യുവാവ് പിടിയിൽ
നോയിഡ: വഴിയാത്രക്കാരായ സ്ത്രീകളെ പിന്തുടർന്ന് കത്രിക ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഗാസിയാബാദിൽ മേയ് 22നാണ് സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായ ഗാസിയാബാദ് സ്വദേശി അങ്കിത് വർമ്മയാണ് പൊലീസിന്റെ പിടിയിലായത്. സ്‌കൂട്ടറിലെത്തി പിന്തുടർന്ന ശേഷം യുവതിയെ കത്രിക ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നോയിഡ സെക്ടർ-55 ലേക്കുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് യുവതികളെ പ്രതി പുറകിൽ നിന്നെത്തി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്കും പരിക്കേറ്റു. അക്രമണത്തിൻ്റെ കാരണം വ്യക്തമല്ല,. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയും ഫോൺ രേഖകൾ ഉൾപ്പെടെ വിലയിരുത്തുകയും ചെയ്തതിൽ നിന്നാണ് പൊലീസ് പ്രതിയായ അങ്കിത് വർമ്മയിലേക്ക് എത്തിയത്. ഒറ്റപ്പെട്ട വഴിയിലൂടെ നടന്നു പോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി ആക്രമണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന യുവതികളെ പിന്നിൽ നിന്ന് കത്രിക ഉപയോഗിച്ച് അടിക്കുന്നത് പതിവാണെന്ന് വിവരം ലഭിച്ചിരുന്നുവെന്നും പ്രദേശത്തെ സമാനമായ ഏതെങ്കിലും സംഭവങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് കൂട്ടിചേർത്തു.





