കർണാടകയിലും കനത്ത മഴ, മണ്ണിടിച്ചിൽ; കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ബംഗളൂരു: കർണാടകയിലും കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ കക്കരഗോള ഗ്രാമവാസികളായ മല്ലികാർജുൻ (30), ഭാര്യ നാഗവേണി (27), മകൻ സന്തോഷ് (3) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 2:30-ഓടെ തീർഥഹള്ളിയിലെ ഗാന്ധിനഗറിൽ ഇവരുടെ കുടിലിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി തീർഥഹള്ളി നഗരത്തിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. അപകടം നടക്കുമ്പോൾ തൊട്ടടുത്ത ഷെഡിനുള്ളിൽ 25 തൊഴിലാളികൾ ഉണ്ടായിരുന്നു, അതിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.ഞായറാഴ്ച രാവിലെ 5.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ ശിവമോഗ ജില്ലയിലെ ആസുംബെയിൽ 197 മി.മീ മഴ രേഖപ്പെടുത്തിയതായും ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് ഹാസൻ ജില്ലയിൽ എടകുമാരിക്കും ശ്രീബാഗിലു റെയിൽവേ സ്റ്റേഷനുകൾക്കും ഇടയിൽ മണ്ണിടിച്ചിലുണ്ടായി. ഇത് ട്രാക്കുകൾക്ക് കേടുപാടുകൾ വരുത്തുകയും ബെംഗളൂരുവിൽ നിന്ന് മംഗളൂരു, കാർവാർ, കോഴിക്കോട്, മുരുഡേശ്വർ, വിജയപുര എന്നിവിടങ്ങളിലേക്കുള്ള ഏഴ് ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ കാരണമാവുകയും ചെയ്തു. കുടകിൽ ദേശീയപാത 275-ൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ മരം വീണ് റോഡിൽ കുടുങ്ങിയ ടിപ്പറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. കുടക്, ദക്ഷിണ കന്നഡ, മംഗലാപുരം ജില്ലകളിൽ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്. നേത്രാവതി പുഴയിൽ ജലനിരപ്പ് അപകടനിരപ്പിലേക്ക് എത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി. കുമാരധാര നദിയും കരകവിഞ്ഞൊഴുകയാണ്. കബനി, ഹാരംഗി, തുംഗഭദ്ര ഡാമുകളിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതിനാൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുകയാണ്.





