സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഈ മാസം മാത്രം 186 പേർക്ക് രോഗം സ്ഥിരീകരിച്ചു, മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ മാസം 19 വരെയുള്ള കണക്കുകൾ പ്രകാരം മാത്രം 186 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ ജന്തുജന്യരോഗം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വലിയ തോതിൽ പടരുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 21 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിലാണ് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനുപുറമെ, രോഗമുണ്ടെന്ന് സംശയിക്കുന്ന 12 പേർ കൂടി ഇന്നലെ മാത്രം ചികിത്സ തേടിയിട്ടുണ്ട്.ജൂൺ ഒന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ ഗൗരവതരമാണ്. ഈ കാലയളവിൽ 186 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, 134 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഈ മാസം ഇതുവരെ സ്ഥിരീകരിച്ച മൂന്ന് മരണങ്ങൾക്ക് പുറമെ, എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കപ്പെടുന്ന എട്ട് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതൽ ജൂൺ മാസം പകുതി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 832 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 607 ആണ്. ഈ വർഷം ഇതുവരെ 23 പേരാണ് എലിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.മഴക്കാലം ശക്തി പ്രാപിച്ചതോടെയാണ് രോഗവ്യാപനം വേഗത്തിലായത്. മലിനജലവുമായോ മണ്ണുമായോ സമ്പർക്കം പുലർത്തുന്നവർ കർശന വ്യക്തിഗത സുരക്ഷ പാലിക്കണമെന്നും, മുൻകരുതലിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ‘ഡോക്സിസൈക്ലിൻ’ ഗുളികകൾ കഴിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button