കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി. ഗീത അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വാർത്തയുടെ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. പിറവന്തൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലാണ് സംഭവം നടന്നത്.
500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയോട് കൊടും ക്രൂരത നടത്തിയത്. പണം എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും കയർ ഉപയോഗിച്ച് കാലിൽ കെട്ടി ഉയർത്തിയശേഷം കൊല്ലും എന്ന് പാചകക്കാരൻ പറഞ്ഞതായി മർദ്ദനമേറ്റ കുട്ടി പറഞ്ഞു. പാചകക്കാരൻ അടക്കം രണ്ട് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്.





