പിടിവിട്ട് പകർച്ചവ്യാധികൾ; കോഴിക്കോട് വീണ്ടും ഷിഗല്ല; ഇന്നലെ സംസ്ഥാനത്ത് 8 ഷിഗല്ല, 5 മലേറിയ കേസുകൾ
കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗല്ല റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിൽ ഇന്നലെ ഒരാൾക്കു കൂടി ഷിഗല്ല റിപ്പോർട്ട് ചെയ്തു. ഓമശ്ശേരി പഞ്ചായത്തിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇന്നലെ സംസ്ഥാനത്ത് ആകെ എട്ടു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊല്ലം പൂയപ്പള്ളി -1, മയ്യനാട് -1, ഇടുക്കി കഞ്ഞിക്കുഴി -2, കോഴിക്കോട് ഓമശ്ശേരി -1, വയനാട് ചുള്ളിയോട് -1, കണ്ണൂർ മൊകേരി -2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയിൽ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 75 ആയി. സംസ്ഥാനത്ത് ഇതുവരെ 155 പേർക്ക് ഷിഗല്ല ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.വയറിളക്ക രോഗ ലക്ഷണങ്ങളോടെ 77 പേരും ചികിത്സ തേടി. 5 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ മാസം മാത്രം രോഗം ബാധിച്ചവർ 79 ആയി. മാലിന്യം കലർന്ന വെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല പടർന്ന് മനുഷ്യരിലേക്ക് പകരുന്നത്. ദഹനവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുന്ന ഷിഗല്ല കുട്ടികളിൽ ഗുരുതരമാവാൻ സാധ്യത കൂടുതലാണ്.എറണാകുളം വളന്തക്കാട്, എടത്തല, മലപ്പുറം കോഡൂർ, കണ്ണൂർ തലശ്ശേരി, കൊല്ലം മൈലം എന്നിവിടങ്ങളിലാണ് മലേറിയ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ തുടർച്ചയായ രണ്ടു ദിവസങ്ങളിലും കോഴിക്കോട്ട് മലേറിയ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.





